യുവതിയെ താമസസ്ഥലത്ത് വെച്ച് ശ്വാസം മുട്ടിച്ച് കൊന്ന ഏഴ് ഏഷ്യക്കാരെ അബുദാബി പൊലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ ഒരു സ്‌ത്രീയും ഉള്‍പ്പെടുന്നു. കൊല്ലപ്പെട്ട യുവതിയോടൊപ്പം താമസിച്ചിരുന്ന സുഹൃത്തായ സ്‌ത്രീയാണ് പിടിയിലായത്. കൊലപാതകം ആസൂത്രണം ചെയ്തശേഷം മറ്റുള്ളവരെ മറ്റ് എമിറേറ്റുകളില്‍ നിന്ന് വിളിച്ചുവരുത്തുകയായിരുന്നു. മോഷണം ലക്ഷ്യമിട്ടാണ് കൊലപാതകം നടത്തിയതെന്ന് അബുദാബി പൊലീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ബ്രിഗേഡിയര്‍ അമീര്‍ അല്‍ മുഹൈരി പറഞ്ഞു.

താമസസ്ഥലത്ത് 38കാരിയുടെ മൃതദേഹം കണ്ടെത്തിയെന്ന വിവരമായിരുന്നു പൊലീസിന് ലഭിച്ചത്. കൂടുതല്‍ അന്വേഷണം നടത്തിയപ്പോള്‍ ഇവരുടെ പണം, സ്വര്‍ണ്ണം, കംപ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ തുടങ്ങിയവയെല്ലാം മോഷ്‌ടിക്കപ്പെട്ടതായി കണ്ടെത്തി. ഏഴംഗ സംഘത്തെ സംഭവവുമായി ബന്ധിപ്പക്കുന്ന തെളിവുകളും സംഭവ സ്ഥലത്ത് നിന്ന് പൊലീസിന് കിട്ടി. തുടര്‍ന്നാണ് അറസ്റ്റുണ്ടായത്. ഇവര്‍ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

കടപ്പാട്: khaleejtimes.com