സ്വത്തുക്കള്‍ കൈവിട്ടുപോകുമെന്ന് കരുതിയ കലയും ഗോപാലും യേശുരാജനെ കൊലപ്പെടുത്താനുള്ള പദ്ധതികൾ ആസൂത്രണം ചെയ്തു.

ചെന്നൈ: മരുമകളുമായി അവിഹിത ബന്ധമെന്നാരോപിച്ച് എഴുപതുകാരനെ ബന്ധുക്കൾ കുത്തിക്കൊന്നു. ചെന്നൈയിലെ ജെജെ നഗറില്‍ തിങ്കളാഴ്ചയാണ് യേശുരാജന്‍ എന്നയാളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. യേശുരാജന് മകന്റെ ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു കൊല. അയൽവാസികൾ പൊലീസിൽ പരാതിപ്പെട്ടതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.

അമ്പത്തൂരിൽ വര്‍ക്ക്‌ഷോപ്പ് നടത്തി വരുന്നയാളാണ് യേശുരാജന്‍. ഭാര്യ കലയ്ക്കും മകനും മകന്റെ ഭാര്യ റൂബി (28) യ്ക്കുമൊപ്പമായിരുന്നു ഇയാളുടെ താമസം. യേശുരാജന്‍ തന്റെ പേരിലുള്ള സ്വത്തുക്കളെല്ലാം റൂബിയുടെ പേരിൽ എഴുതി വെച്ചു. ഇക്കാര്യം അറിഞ്ഞ ഭാര്യ കല വിവരം സഹോദരന്‍ ഗോപാലിനോട് പറയുകയായിരുന്നു. സ്വത്തുക്കള്‍ കൈവിട്ടുപോകുമെന്ന് കരുതിയ കലയും ഗോപാലും യേശുരാജനെ കൊലപ്പെടുത്താനുള്ള പദ്ധതികൾ ആസൂത്രണം ചെയ്തു. ഇതിനായി സഹോദരി ഡൈസി, മകള്‍ ജെന്നിഫര്‍ മകളുടെ ഭര്‍ത്താവ് പ്രിന്‍സ് സേവ്യര്‍ എന്നിവരെയും കൂട്ടാളികളാക്കി. തുടർന്ന് യോശുരാജനെ കൊലപ്പെടുത്തുകയായിരുന്നു.

മരിക്കുന്നതിന് കുറച്ച് ദിവസം മുന്നേ യേശുരാജനെ തലയിണകൊണ്ട് ശ്വാസംമുട്ടിച്ച് കൊല്ലാനും ഇവര്‍ ശ്രമിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ടവരെയെല്ലാം ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ പൊലീസിനോട് കുറ്റം സമ്മതിച്ചിട്ടുണ്ട്. അറസ്റ്റിലായവരെ കോടതി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.