കൊല്‍ക്കത്ത: ഭജനയ്ക്കായി ബംഗാളിലെ നബദ്വിപ് ആശ്രമത്തിലെത്തിയ 75-കാരിയെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. നദില്ല ജില്ലയില്‍ കഴിഞ്ഞ 21നാണ് സംഭവം. 27നാണ് പൊലീസിന് ഇത് സംബന്ധിച്ച് പരാതി ലഭിക്കുന്നത്. ആശ്രമത്തിലെ പാചകക്കാരനായ ഗോപാല്‍ മഹാരാജിനെ പൊലീസ അറസ്റ്റ് ചെയ്തു. രാവിലെ ആശ്രമത്തിലെത്തിയ സ്ത്രീയെ ഇയാള്‍ ആളൊഴിഞ്ഞ നേരത്തെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഗുരുതരമായി പരിക്കേറ്റ സ്ത്രീ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. 2015ലും ബംഗാളില്‍ സമാന സംഭവം ഉണ്ടായിരുന്നു. 71കാരിയായ സുവിശേഷകയെ ഒരു കൂട്ടം ആളുകള്‍ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയിരുന്നു. ബംഗാളിലെ പുരഗഡ് ആശ്രമത്തിലായിരുന്നു ഈ അതിക്രമം നടന്നത്.

2015ലെ നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം രാജ്യത്ത് ്‌സ്ത്രീകള്‍ക്കെതിരായി ഏറ്റവും കൂടുതല്‍ അതിക്രമങ്ങള്‍ നടക്കുന്ന സംസ്ഥാനമാണ് ബംഗാള്‍. രാജ്യത്തെ ആകെ കുറ്റകൃത്യങ്ങളില്‍ 10.1 ശതമാനവും ബംഗാളില്‍ നിന്നാണെന്ന് കണക്കുകള്‍ പറയുന്നു.