തോക്ക് ചൂണ്ടി സെൽഫിയെടുക്കുന്നതിനിടെ ദില്ലിയിൽ എട്ട് വയസുകാരന് വെടിയേറ്റു.തോക്ക് ചൂണ്ടി ആത്മഹത്യയ്ക്ക് ശ്രമിക്കുന്ന ചിത്രങ്ങൾ ഫേസ്ബുക്കിലിടാൻ ശ്രമിക്കുന്നതിനിടെയാണ് അബദ്ധത്തിൽ വെടിയേറ്റത്. കുട്ടിയെ ദില്ലി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

അയൽവാസിയുടെ കൈവശമുണ്ടായിരുന്ന തോക്കുപയോഗിച്ചാണ് കുട്ടികൾ സെൽഫിയെടുക്കാൻ ശ്രമിച്ചത്.തോക്ക് കൊണ്ട് സ്വയം വെടിവയ്ക്കുന്നതു പോലുള്ള സെൽഫിയെടുത്ത് ഫേസ്ബുക്കിലിടാനായിരുന്നു പദ്ധതി. സുഹൃത്തുക്കൾ ഓരോരുത്തരും മാറി മാറി ഫോട്ടോയെടുത്തു. അതിനിടയിലാണ് ജുനൈദെന്ന എട്ടുവയസുകാരൻ അബദ്ധത്തിൽ സ്വയം കാഞ്ചി വലിക്കുകയും വെടിയേൽക്കുകയും ചെയ്തത്. ശബ്‍ദം കേട്ടെത്തിയ രക്ഷിതാക്കളാണ് കുട്ടിയെ ദില്ലിയിലെ ജിടിബി ആശുപത്രിയിലെത്തിച്ചത്.തലയ്ക്ക് വെടിയേറ്റ കുട്ടി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. അനധികൃതമായി തോക്ക് കാവശം വച്ചതിന് അയൽവാസിയായ കലെ എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജുനൈദിന്‍റെ സുഹൃത്തുക്കളെ പോലീസ് ചോദ്യം ചെയ്തു. നേരത്തെയും തോക്കുപയോഗിച്ച് സെൽഫിയെടുത്തിട്ടുണ്ടെന്ന് കുട്ടികൾ സമ്മതിച്ചിട്ടുണ്ട്.പോലീസ് കേസ് രജിസറ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.