കോഴിക്കോട്: മൊയ്തീന്‍റെയും കാഞ്ചനയുടെയും പ്രണയത്തിന്‍റെ വീരഗാഥപാടിയ ഇരുവഞ്ഞിപുഴയുടെ തീരത്ത് നിന്നും ഒരു കൂട്ടം കാരണവന്മാര്‍ ഷാജഹാൻ- മുംതാസ് പ്രണയത്തിന്‍റെ നിത്യസ്മാരകം കാണാന്‍ യാത്രയായി. ഇരുവഞ്ഞിപുഴയുടെ തീരമായ കാരശേരിയിൽ നിന്നുമാണ് ഷാജഹാൻ- മുംതാസ് പ്രണയത്തിന്‍റെ നിത്യസ്മാരകമായ താജ്മഹൽ കാണാൻ കാരണവന്മാര്‍ യാത്ര തിരിച്ചത്. കോഴിക്കോട് കാരശേരി ഗ്രാമപഞ്ചായത്തിലെ അറുപത് വയസിന് മുകളിലുള്ള എൺപത് കാരണവന്മാരാണ് ആഗ്രയിലെ താജ് മഹൽ കാണാനായി ശനിയാഴ്ച കോഴിക്കോട് നിന്നും ട്രെയിന്‍ കയറി.

Add Asianetnews as a Preferred SourcegooglePreferred

വാർദ്ധക്യം നഷ്ടസ്വപ്നങ്ങളുടെ തടവറയല്ലെന്നും അത് പുതുസ്വപ്നങ്ങൾക്ക് ചിറകുവിടർത്താനുള്ളതാണെന്നും ഓർമ്മപെടുത്തുകയാണ് കാരശേരി പഞ്ചായത്തിലെ കാർണവന്മാർ. കാരശേരി ഗ്രാമപഞ്ചായത്ത് സ്വകാര്യ സാമ്പത്തിക പങ്കാളിത്തതോടെയാണ് പദ്ധതി നടപ്പാക്കുന്നത്. താജ് മഹലിന് പുറമെ ഡൽഹിയിലെ ഭരണസിരാകേന്ദ്രം, ചെങ്കോട്ട എന്നിവയും ഇവര്‍ക്ക് കാണാൻ അവസരം ലഭ്യമാക്കുമെന്ന് കാരശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി.കെ. വിനോദ് പറഞ്ഞു. 

ഗ്രാമപഞ്ചായത്ത് ഫണ്ടിൽ നിന്നും പണമെട‌ുക്കാതെ തികച്ചും സൗജന്യമായാണ് കാരണവന്മാർക്ക് മഹാനഗരം കാണാൻ അവസരമൊരുങ്ങുന്നത്. കേരളത്തിന് പുറത്തും കോഴിക്കോടിന് പുറത്തും യാത്ര ചെയ്യാത്തവരാണ് യാത്രാസംഘത്തിലുള്ളവരേറെയും. യാത്ര സുരക്ഷിതമാക്കാൻ ഡോക്റ്റർമാർ, നഴ്സുമാർ, ആരോഗ്യപ്രവർത്തകർ, വോളിന്‍റിയർമാർ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ എന്നിവരും യാത്രയിൽ പങ്കാളികളാകും. 11ന് പുറപ്പെടുന്ന യാത്ര 18ന് നാട്ടിൽ തിരിച്ചെത്തുന്ന തരത്തിലാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.