കോട്ടയം: കോട്ടയം നഗരത്തില്‍ ഒന്‍പതു വയസുകാരിക്കെതിരെ ഇതര സംസ്ഥാന തൊഴിലാളിയുടെ പീഡന ശ്രമം. മാനസികമായി തളര്‍ന്ന കുഞ്ഞിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഞ്ഞില്‍ നിന്ന് മൊഴിയെടുത്ത ശേഷം സംസ്ഥാന വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു.

Add Asianetnews as a Preferred SourcegooglePreferred

ശനിയാഴ്ച ഉച്ചയ്ക്ക് വീട്ടിലേയ്ക്ക് പോകും വഴിയുണ്ടായ ദുരനുഭവത്തെക്കുറിച്ച് സംസ്ഥാന വനിതാ കമ്മിഷനോട് പെണ്‍കുഞ്ഞ് വിശദമായി മൊഴി നല്‍കി. അയല്‍വാസിയായ സ്ത്രീയാണ് കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. അപമാനഭയത്താല്‍ പൊലീസിന് പരാതി നല്‍കിയില്ല. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരാണ് വിഷയം വനിതാ കമ്മിഷന്റെ ശ്രദ്ധയിലെത്തിച്ചത്. മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഇതര സംസ്ഥാന തൊഴിലാളിയെ അയല്‍വാസിയുടെ വീട്ടില്‍ വച്ച് പിതാവ് മര്‍ദിച്ചു. ഇതേ തുടര്‍ന്ന് അയല്‍വാസി പിതാവിനെതിരെ കേസു കൊടുത്തു. ഇത് അന്വേഷിക്കാന്‍ രാത്രിയിലെത്തിയ ഗാന്ധി നഗര്‍ സ്റ്റേഷനിലെ എ.എസ്.ഐയോട് ദൃക്‌സാക്ഷിയായ സ്ത്രീ പീഡനശ്രമം പറഞ്ഞെങ്കിലും ചെവികൊണ്ടില്ലെന്നാണ് പരാതി.

അതേസമയം ഇതര സംസ്ഥാന തൊഴിലാളിയെ മര്‍ദിച്ച കേസ് ഒത്തുതീര്‍പ്പാക്കി ഗള്‍ഫിലേയ്ക്ക് മടങ്ങാന്‍ പെണ്‍കുഞ്ഞിന്റെ പിതാവിന് പണം കൊടുക്കേണ്ടി വന്നു. ഇതര സംസ്ഥാന തൊഴിലാളിയുടെ ചികില്‍സയ്ക്കായി അയ്യായിരം രൂപ നല്‍കേണ്ടി വന്നുവെന്ന് വീട്ടുകാര്‍ പറഞ്ഞു. വനിതാ കമ്മിഷന്‍ നിര്‍ദേശത്തെ തുടര്‍ന്ന് ഗാന്ധി നഗര്‍ പീഡന ശ്രമക്കേസില്‍ അന്വേഷണം തുടങ്ങി.