തിരുവനന്തപുരം: ഫോൺവിളി കേസിൽ കുറ്റവിമുക്തനായതിന് പിന്നാലെ എകെ ശശീന്ദ്രനെ മന്ത്രിയാക്കാൻ എൻസിപി തിരക്കിട്ട നീക്കത്തിൽ. കേരള നേതാക്കൾ നാളെ ദില്ലിയിൽ ദേശീയ നേതൃത്വവുമായി ചർച്ച നടത്തും. നാളത്തന്നെ എൽഡിഎഫ് നേതൃത്വത്തോട് ഔദ്യോഗികമായി മന്ത്രിസ്ഥാനം ആവശ്യപ്പെട്ടേക്കും.

എത്രയും പെട്ടെന്ന് മന്ത്രി വേണമെന്നാണ് എൻസിപി ദേശീയ-സംസ്ഥാന നേതൃത്വങ്ങളുടെ നിലപാട്. ഫോൺ വിളി കേസിൽ കോടതിയിൽ നിന്നും തിരിച്ചടി ഉണ്ടാകുമോ എന്ന ആശങ്കയും പാർട്ടിക്കുണ്ടായിരുന്നു. ക്ലീൻ ചിറ്റ് കിട്ടിയതോടെ നടപടികൾ വേഗത്തിലായി. ശശീന്ദ്രൻ മുഖ്യമന്ത്രിയുമായി ഫോണിൽ സംസാരിച്ചു. എൻസിപി ആദ്യം തീരുമാനമെടുക്കട്ടെയെന്നാണ് ഇടത് നിലപാട്. സ്വതന്ത്ര എംഎൽഎമാരെ വരെ ഇറക്കി മന്ത്രിയാക്കാനുള്ള നീക്കത്തിന് സമ്മതം മൂളിയ ദേശീയ നേതൃത്വത്തിന് ഇനി കൂടുതൽ ആലോചന വേണ്ട.

എൽഡിഫിലും സ്ഥിതി ശശീന്ദ്രന് അനുകൂലമാണ്. അതേ സമയം ശശീന്ദ്രൻ പക്ഷത്തിന് ഇനിയും ചില സംശയങ്ങൾ ബാക്കിയുണ്ട്. കേസിൽ വിധി പറയാനിരിക്കെ അവസാന നിമിഷമെത്തിയ ഹർജിക്ക് പിന്നീൽ ചാണ്ടി വിഭാഗത്തിന് പങ്കുണ്ടോ എന്നാണ് ശശീന്ദ്രൻ പക്ഷത്തിന്റെ സംശയം.