കരിപ്പുഴ തോട്ടില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ച യുവതിയെ പ്രാദേശിക ചാനല്‍ ക്യാമറാമാന്‍റെ അവസരോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തി.

കായംകുളം: കരിപ്പുഴ തോട്ടില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ച യുവതിയെ പ്രാദേശിക ചാനല്‍ ക്യാമറാമാന്‍റെ അവസരോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തി. പ്രാദേശിക ചാനലായ സിഡി നെറ്റ് ന്യൂസ് ക്യാമറമാന്‍ ഷൈജരാജ് മാവേലിക്കരയുടെ ഇടപെടലായിരുന്നു യുവതിയുടെ ജീവന്‍ രക്ഷിച്ചത്.

വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. നൂറനാട് പടനിലം സ്വദേശിനിയായ രജനി എന്ന യുവതി കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് കായംകുളം മാര്‍ക്കറ്റ് ഭാഗത്തെ തോട്ടില്‍ ചാടിയത്. ഈ സമയം തോടിനോട് ചേര്‍ന്ന റോഡുമായി ബന്ധപ്പെട്ട്, ഒരു റിപ്പോര്‍ട്ടിനായി ദൃശ്യങ്ങള്‍ ചിത്രിക്കരിക്കുകയായിരുന്ന സി ഡി നെറ്റ് ന്യൂസ് ക്യാമറമാന്‍ ഷൈജരാജ് ഇതു കാണുകയും പെട്ടന്ന് തന്നെ തോട്ടിലേക്ക് എടുത്ത് ചാടി ഒഴുക്കില്‍പ്പെട്ട യുവതിയെ രക്ഷപ്പെടുത്തുകയുമായിരുന്നു. 

മാലിന്യം നിറഞ്ഞ തോട്ടില്‍ ഈ സമയം നല്ല ഒഴുക്കായിരുന്നു. നിലയില്ലാ വെള്ളത്തിലേക്ക് മറ്റൊന്നും ആലോചിക്കാതെ എടുത്തുചാടിയ ഷൈജരാജ് ഏറെ ആയാസപ്പെട്ടാണ് യുവതിയെ രക്ഷപ്പെടുത്തിയത്. രക്ഷാപ്രവര്‍ത്തനത്തിനിടെ ഷൈജരാജിന്‍റെ വിവാഹ മോതിരവും പണമടങ്ങിയ പേഴ്‌സും നഷ്ടപ്പെട്ടു. മാതാവിനും ബന്ധുക്കള്‍ക്കുമൊത്ത് ഓട്ടോറിക്ഷയിലെത്തിയ യുവതി ഓട്ടോയില്‍ നിന്നിറങ്ങി ഓടിയാണ് തോട്ടിലേക്ക് ചാടിയത്. കരയ്‌ക്കെത്തിച്ച യുവതിയെ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് കായംകുളം താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.