മിലാന്‍: ഇറ്റലിയില്‍ ഇരുപതുകാരിയായ ബ്രിട്ടീഷ് മോഡലിനെ തട്ടിയെടുത്ത് സ്യൂട്ട് കെയ്‌സിലടച്ച് ഓണ്‍ലൈനില്‍ ലൈംഗിക അടിമയായി വില്‍ക്കാന്‍ ശ്രമിച്ചവര്‍ പിടിയില്‍. ബ്രിട്ടീഷ് മോഡലായ ക്‌ളോവി ഐലിങിനാണ് സിനിമാക്കഥയെ വെല്ലുന്ന രീതിയില്‍ ദുരനുഭവം ഉണ്ടായത്.
ഫോട്ടോഷൂട്ടിനെന്ന വ്യാജേന വിളിച്ചുവരുത്തിയാണ് തന്നെ തട്ടികൊണ്ടുപോയതെന്നും ഇവര്‍ പിന്നീട് കുതിരയെ മയക്കാന്‍ ഉപയോഗിക്കുന്ന മരുന്നു തന്റെ ദേഹത്ത് കുത്തിവെക്കുകയും തന്നെ സ്യൂട്ട്‌കേസില്‍ അടയ്ക്കുകയുമായിരുന്നെന്ന് ഐലിങ് പറഞ്ഞു.
'അവരെന്നെ കെട്ടിയിട്ടു, വായില്‍ തുണി തിരുകി. ലഹരിമരുന്നു കുത്തിവച്ചു ബോധരഹിതയാക്കി. വലിയൊരു സ്യൂട്ട്‌കേസില്‍ കയറ്റി, കാറിന്റെ ഡിക്കിയിലിട്ട് ഒരു ഫാം ഹൗസിലേക്കു കൊണ്ടുപോയി. ഇന്റര്‍നെറ്റിലൂടെ 20 കോടി രൂപയ്ക്കു പെണ്‍വാണിഭ സംഘങ്ങള്‍ക്കു വില്‍ക്കാനായിരുന്നു ശ്രമം' ഇറ്റലിയില്‍ ക്രിമിനല്‍ സംഘത്തിന്റെ പിടിയില്‍നിന്നു രക്ഷപ്പെട്ട ഐലിങ് പൊലീസിനോടു പറഞ്ഞതിങ്ങനെ.
ഫോട്ടോ ഷൂട്ടിന് എന്ന വ്യാജേനയാണ് ഐലിങ്ങിനെ കഴിഞ്ഞ ജൂലൈയില്‍ ഹെര്‍ബ ലണ്ടനില്‍നിന്നു മിലാനിലെത്തിച്ചത്. പിന്നീട്, ഐലിങ്ങിന് രണ്ടു വയസ്സുള്ള കുട്ടിയുണ്ടെന്നറിഞ്ഞപ്പോള്‍ സംഘം മോഡലിനെ വിട്ടയയ്ക്കുകയായിരുന്നു. അമ്മമാരെ തട്ടിക്കൊണ്ടു പോയാലുള്ള കര്‍ശനമായ നിയമവ്യവസ്ഥകള്‍ തിരിച്ചറിഞ്ഞതോടെ സംഘം ഐലിങിനെ വിട്ടയയ്ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
സംഭവത്തെകുറിച്ച് ആരോടും പറയരുതെന്നും ഒരു മാസത്തിനുള്ളില്‍ 50,000 ഡോളര്‍ നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇല്ലെങ്കില്‍ കൊല്ലുമെന്നായിരുന്നു ഭീഷണി. സംഭവത്തില്‍, പോളണ്ടുകാരന്‍ ലൂക്കാസ് പവല്‍ ഹെര്‍ബ എന്നയാണ് പിടിയിലായി. ഇയാളുടെ സഹോദരന്‍ മൈക്കലിനെ പിന്നീടു ബ്രിട്ടനില്‍നിന്നു കസ്റ്റഡിയിലെടുത്തു. ഇയാളെ ഇറ്റലിയിലെത്തിക്കാന്‍ ശ്രമം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. മൂന്നു മുതല്‍ നാല് പേരുടെ സംഘമായിരിക്കാം ഇവര്‍ എന്നാണ് പൊലീസ് നിഗമനം.
