അന്വേഷണത്തിനെത്തിയ പൊലീസ് സംഘത്തെ ആക്രമിച്ച മുന്‍ എ.എസ്.ഐ അറസ്റ്റില്‍. കുട്ടിക്കാനം പാലപ്പറമ്പില്‍ വീട്ടില്‍ കുട്ടപ്പനെയാണ് പീരുമേട് പൊലീസ് ബലമായി അറസ്റ്റ് ചെയ്തത്.

90 വയസ്സുള്ള വൃദ്ധമാതാവിനെ കാണാനില്ലന്ന് ഇയാള്‍ ഒരു പരാതി നല്‍കിയിരുന്നു. ഇത് വ്യാജ പരാതി ആണെന്നും ഇയാളുടെ പീഡനം സഹിക്കാന്‍ വയ്യാതെ 90 കാരി വീട് വിട്ടിറങ്ങിയതാണെന്നും അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഇയാളുടെ വീട്ടിലെ ആറു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിന്‍റെ തുടര്‍ അന്വേഷണത്തിനായാണ്‌ പൊലീസ് സംഘം ഇയാളുടെ എന്നാല്‍ ഇയാള്‍ സഹകരികാതെ വീട്ടില്‍ നിന്നും ഇറങ്ങി ഓടുവാന്‍ ശ്രമിച്ചു.

തടയാന്‍ ശ്രമിച്ച പൊലീസുകരെ ഇയാള്‍ കയ്യേറ്റം ചെയ്തു.ആക്രമണത്തില്‍ പൊലീസ് ഡ്രൈവര്‍ ഹെന്‍റിയുടെ കൈക്ക് പരിക്കേറ്റു. അന്വേഷണത്തിനെത്തിയ പൊലീസ് സംഘത്തിന്റെ ഡ്യൂട്ടി തടസപ്പെടുത്തിയതിനും, മർദ്ദിച്ചതിനുമാണ് കുട്ടപ്പനെതിരെ കേസെടുത്തിരിക്കുന്നത്. കുട്ടിക്കാനത്തെ പൊലീസ് ബറ്റാലിയൻ ക്യാമ്പിലേയ്ക്കുള്ള കേബിൾ മുറിച്ചതുൾപ്പെടെയുള്ള പല കേസിലും ഇയാൾ പ്രതിയാണ്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.കുട്ടപ്പന്‍റെ ഭാര്യ ലീലാമ്മയുടെ മാതാവായ കുഞ്ഞമ്മയെ കാണാനില്ലന്ന്‍ കഴിഞ്ഞ ദിവസമാണ് ഇയാള്‍ പോലിസില്‍ പരാതി നല്‍കിയത്.

തുടർന്ന് പൊലീസ് നടത്തിയ അനേഷണത്തില്‍ കുഞ്ഞമ്മയെ കുട്ടിക്കാനത്തുള്ള സഹോദരന്‍റെ മകളായ ജോളിയുടെ വീട്ടില്‍ നിന്നും കണ്ടെത്തുകയായിരുന്നു. മരുമകനായ കുട്ടപ്പന്‍റെ ഉപദ്രവം സഹിക്ക വയ്യാതെയാണ് വീട് വിട്ടതെന്നാണ് കുഞ്ഞമ്മ മൊഴി നല്കിയത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ വെല്‍ഫയര്‍ ഒഫ് സീനിയര്‍ സിറ്റിസണ്‍ ആക്റ്റ് പ്രകാരം കുട്ടപ്പന്‍, ഭാര്യ ലീലാമ്മ, മകൻ ബിജു, ഭാര്യ സിനി, കുട്ടപ്പന്റെ മകൾ ഡോ. ബിസ്മി, ഭർത്താവ് മനു എന്നിവർക്കെതിരെ പോലീസ് കേസെടുക്കുകയായിരുന്നു