സ്ത്രീകള്‍ മാത്രം പ്രവേശനമുള്ള ക്ഷേത്രത്തിലെ ആചാരങ്ങള്‍ നാന്നൂറ് വര്‍ഷത്തിന് ശേഷം തെറ്റി

ഒഡീഷ: സ്ത്രീകള്‍ മാത്രം പ്രവേശനമുള്ള ക്ഷേത്രത്തിലെ ആചാരങ്ങള്‍ നാന്നൂറ് വര്‍ഷത്തിന് ശേഷം തെറ്റി. സ്ത്രീകള്‍ക്ക് മാത്രം കയറി പൂജ ചെയ്യാന്‍ അനുമതിയുണ്ടായിരുന്ന ക്ഷേത്രത്തില്‍ പുരുഷന്മാര്‍ കയറി. ഒഡീഷയിലെ കേന്ദ്രപാര ജില്ലയിലുള്ള മാ പന്‍ചുഭാരഹി അമ്പലം ദളിത് സ്ത്രീകള്‍ക്ക് വേണ്ടിയുള്ളതായിരുന്നു. അവര്‍ക്ക് മാത്രമേ ക്ഷേത്രത്തില്‍ പ്രവേശിക്കാനും പൂജകര്‍മ്മങ്ങള്‍ നടത്താനും അനുവാദമുണ്ടായിരുന്നുള്ളൂ. പുരുഷന്മാരെ ഈ ക്ഷേത്രം പടിക്ക് പുറത്താണ് നിര്‍ത്തിയിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസമാണ് ഈ ആചാരം തെറ്റിച്ച് കൊണ്ട് പുരുഷന്മാര്‍ പ്രവേശിച്ചത്.

ക്ഷേത്രത്തിലെ അഞ്ച് വിഗ്രഹങ്ങളില്‍ ഇവര്‍ സ്പര്‍ശിക്കുകയും ചെയ്തു. ക്ഷേത്രത്തിന്റെ നിലനില്‍പ്പിന് തന്നെ ഭീഷണിയുണ്ടായ സാഹചര്യത്തിലാണ് പുരുഷന്മാര്‍ ഇവിടെയെത്തിയത്. ആഗോള താപനവും ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദവും ക്ഷേത്രം ക്ഷയിക്കുന്നതിന് കാരണമാവുകയാണ്. സമുദ്ര നിരപ്പ് ഉയര്‍ന്നത് ക്ഷേത്രം സ്ഥിതിചെയ്യുന്ന സതഭയ ഗ്രാമത്തിന് ഭീഷണിയായി. ഇതിനെത്തുടര്‍ന്നാണ് ആരാധനാമൂര്‍ത്തിയെ മാറ്റി സ്ഥാപിക്കാനായാണ് പുരുഷന്മാരെത്തിയത്. ഒന്നര ടണ്‍ ഭാരമുണ്ടായിരുന്ന വിഗ്രഹങ്ങള്‍ അമ്പലത്തില്‍ നിന്നും മാറ്റി സ്ഥാപിക്കാന്‍ സ്ത്രീകള്‍ക്ക് സാധിക്കുമായിരുന്നില്ല. ഇതിനാലാണ് പുരുഷന്മാരുടെ സഹായം തേടിയത്.

12 കിലോമീറ്റര്‍ ഉള്ളിലേക്ക് മാറിയുള്ള സ്ഥലത്താണ് ഇപ്പോള്‍ ക്ഷേത്രം മാറ്റിസ്ഥാപിച്ചിരിക്കുന്നത്. രാജ്യത്ത് മറ്റ് ക്ഷേത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി മാ പഞ്ചുഭാരഹി അമ്പലം നോക്കിനടത്തുന്നത് അഞ്ച് ദളിത് സ്ത്രീ പൂജാരികളാണ്. വിവാഹിതരായ സ്ത്രീകള്‍ക്ക് മാത്രമേ ക്ഷേത്രം വൃത്തിയാക്കാനും മറ്റ് കാര്യങ്ങള്‍ ചെയ്യാനും അനുവാദമുള്ളു.