പ്രസവവാര്‍ഡിലെ അമ്മമാര്‍ തങ്ങളുടെ കുഞ്ഞിന് പാല്‍ നല്‍കുന്നതോടൊപ്പം ഈ കുഞ്ഞിനെയും ഊട്ടി

ചെന്നൈ: പൊക്കിള്‍ കൊടി കഴുത്തില്‍ കുടുങ്ങി, രക്തത്തില്‍ കുളിച്ച് ചെന്നൈയിലെ റോഡ് സൈഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ നവജാത ശിശുവിന് താങ്ങായി ഒരു കൂട്ടം അമ്മമാര്‍. ഓടയ്ക്ക് സമീപത്തുനിന്ന് കുഞ്ഞിനെ കിട്ടിയ ഉടനെ ഗീത എന്ന സ്ത്രീയാണ് കുഞ്ഞിനെ കുട്ടികള്‍ക്കായുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചത്. 1.9 കിലോഗ്രാം ഭാരം മാത്രമാണ് അപ്പോള്‍ കുഞ്ഞിന് ഉണ്ടായിരുന്നത്. 

രക്തത്തില്‍ അണുബാധ ഉള്ളതായും കണ്ടെത്തി. തുടര്‍ന്ന് കുട്ടിയെ ഐസിയുവിലേക്ക് മാറ്റി. 24 മണിക്കൂര്‍ നിരീക്ഷണത്തില്‍ രണ്ടാഴ്ച കഴിഞ്ഞ കുഞ്ഞിനെ പിന്നീട് പൂര്‍ണ്ണ ആരോഗ്യത്തോടെ സാമൂഹ്യ ക്ഷേമ വകുപ്പിന് കൈമാറി. കുട്ടിയ്ക്ക് ആശുപത്രിയിലെ മില്‍ക്ക് ബാങ്കില്‍നിന്നാണ് മുലപ്പാല്‍ നല്‍കിയത്. ആശുപത്രിയില്‍നിന്ന് ഇറങ്ങുമ്പോള്‍ 2.17 കിലോ ഗ്രാം ഭാരം എന്ന നിലയിലെത്തി. 

മുലപ്പാല്‍ തുടര്‍ച്ചയായി ലഭിച്ചതോടെ കുഞ്ഞിന്‍റെ ശരീര ഭാരം സാധാരണ ഗതിയില്‍ എത്തുകയായിരുന്നു. പ്രസവവാര്‍ഡിലെ അമ്മമാര്‍ തങ്ങളുടെ കുഞ്ഞിന് പാല്‍ നല്‍കുന്നതോടൊപ്പം ഈ കുഞ്ഞിനെയും ഊട്ടി. 

ചൊവ്വാഴ്ചയാണ് കുഞ്ഞിനെ സാമൂഹ്യക്ഷേമ വകുപ്പിന് കൈമാറിയത്. ആശുപത്രിയിലെ നഴ്സ്മാരും മറ്റ് അമ്മമാരും വളരെ കരുതലോടെയാണ് കുഞ്ഞിനെ പരിചരിച്ചത്. തങ്ങളെപ്പോലെ കുഞ്ഞിനെ പരിചരിക്കുന്ന നല്ല കുടുംബത്തെ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഇവര്‍ പറഞ്ഞു. കുഞ്ഞിനെ കണ്ടെത്തിയ ഗീത കുഞ്ഞിന് സ്വതന്തിരം എന്ന പേര് നല്‍കി. സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15നാണ് ഇവര്‍ക്ക് കുഞ്ഞിനെ കണ്ടുകിട്ടുന്നത്.