ബംഗളുരു: കര്‍ണാടകത്തിലെ പുരോഗമന എഴുത്തുകാരനായ എം.എം കല്‍ബുര്‍ഗിയുടെ കൊലപാതകത്തിന് ഇന്ന് ഒരു വയസ്സ്. രാജ്യമാകെ ചര്‍ച്ച ചെയ്യപ്പെട്ട കൊലപാതകത്തിലെ പ്രതികളെക്കുറിച്ച് വ്യക്തമായ ഒരു നിഗമനത്തിലെത്താന്‍ പൊലും ഇതുവരെ പൊലീസിനായിട്ടില്ല.. സിഐഡി അന്വേഷണം പുരോഗമിക്കുകയാണെന്ന് കര്‍ണാടകം ആഭ്യന്തരമന്ത്രി ജി. പരമേശ്വരയ്യ പറഞ്ഞു.

തീവ്രഹിന്ദുത്വത്തിനെതിരായ ചെറുത്തുനില്‍പ്പുകളുടെ വായടപ്പിച്ചുകൊണ്ട് കല്‍ബുര്‍ഗിയെ അജ്ഞാതരായ ഒരു സംഘം വെടിവെച്ച് കൊന്നിട്ട് ഇന്നേയ്ക്ക് ഒരു വര്‍ഷം തികയുന്നു. കേസില്‍ സംസ്ഥാന കുറ്റാന്വേഷണ വിഭാഗം അന്വേഷണം നടത്തുന്നുണ്ടെങ്കിലും അത് പാതിവഴിയില്‍ നിലച്ച അവസ്ഥയിലാണ്. സംസ്ഥാന സര്‍ക്കാര്‍ അന്വേഷണ ചുമതല സി.ബി.ഐക്ക് കൈമാറിയെങ്കിലും അവരും ഇതുവരെ അന്വേഷണമാരംഭിച്ചിട്ടില്ല.

കല്‍ബുര്‍ഗിയുടെ ഭാര്യയുടെ മൊഴിയനുസരിച്ച് കൊലപാതികളുടെ രേഖ ചിത്രം പോലീസ് തയ്യാറാക്കി പ്രസിദ്ധീകരിച്ചെങ്കിലും ഇവരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. യുക്തിവാദി നേതാവ് നരേന്ദ്ര ദബോല്‍ക്കര്‍, സി.പി.ഐ നേതാവ് ഗോവിന്ദ് പന്‍സാരെ എന്നിവരുടെ കൊലപാതകവുമായി കല്‍ബുര്‍ഗി വധത്തിന് ബന്ധമുണ്ടെന്ന് മാത്രമാമാണ് കര്‍ണാടക പൊലീസിന്റെ ആകെയുള്ള കണ്ടെത്തല്‍.

കേസില്‍ അന്വേഷണം എപ്പോള്‍ പൂര്‍ത്തിയാക്കാനാകുമെന്ന് ഇപ്പോള്‍ പറയാനാകിലെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി ജി. പരമേശ്വരയ്യ പറ!ഞ്ഞു.രാജ്യത്തെ അഭിപ്രായ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നു കയറ്റമായാണ് വിശേഷിപ്പിക്കപ്പെട്ട് ഈ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സാഹിത്യകാരന്‍മാരും, ചിന്തകരും, കലാകാരന്‍മാരും പുരസ്‌കാരങ്ങള്‍ തിരികെ നല്‍കിയിരുന്നു. കല്‍ബുര്‍ഗിയെ കൊന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ധാര്‍വാഡില്‍ എഴുത്തുകാരുടെ നേതൃത്വത്തില്‍ റാലി സംഘടിപ്പിച്ചു.