അന്തിമ വിധിവരുന്നത് വരെ പുതിയ മൊബൈല്‍ കണക്ഷന് ആധാര്‍ നിര്‍ബന്ധമല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.

ദില്ലി: പുതിയ മൊബൈല്‍ കണക്ഷന്‍ ലഭിക്കാന്‍ ആധാര്‍ നിര്‍ബന്ധമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. മറ്റ് തിരിച്ചറിയല്‍ രേഖകളുടെ അടിസ്ഥാനത്തില്‍ സിം കാര്‍ഡ് നല്‍കാമെന്ന് ടെലികോം മന്ത്രാലയം അറിയിച്ചു. അതേസമയം ടെലികോം മേഖലയില്‍ 40 ലക്ഷം പുതിയ ജോലികള്‍ ലക്ഷ്യം വച്ച് സര്‍ക്കാര്‍ കരട് ദേശീയ ടെലികോം നയം പുറത്തിറക്കി. 

അന്തിമ വിധിവരുന്നത് വരെ പുതിയ മൊബൈല്‍ കണക്ഷന് ആധാര്‍ നിര്‍ബന്ധമല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. എന്നിട്ടും ആധാര്‍ കാര്‍ഡില്ലാത്തതിന്റെ പേരില്‍ പുതിയ മൊബൈല്‍ കണക്ഷന്‍ നിഷേധിക്കുന്നതായി പരാതിയുയര്‍ന്നു. ഈ പശ്ചാത്തലത്തിലാണ് സിം ലഭിക്കുന്നതിനായി ആധാര്‍ നിര്‍ബന്ധമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. ഡ്രൈവിങ് ലൈസന്‍സ്, പാസ്‌പോര്‍ട്ട്, വോട്ടേഴ്‌സ് ഐഡി തുടങ്ങിയ തിരിച്ചറിയല്‍ രേഖയുടെ അടിസ്ഥാനത്തിലും സിം കാര്‍ഡ് അനുവദിക്കാമെന്ന് ടെലികോം സെക്രട്ടറി അരുണാ സുന്ദര്‍രാജ് വ്യക്തമാക്കി. ഇത് സംബന്ധിച്ച് എല്ലാ മൊബൈല്‍ കമ്പനികള്‍ക്കും നിര്‍ദ്ദേശം നല്‍കിയതായും അധികൃതര്‍ അറിയിച്ചു. 

ടെലികോം മേഖലയില്‍ 6.5 ലക്ഷം കോടി രൂപയുടെ നിക്ഷേപം കൊണ്ടുവരുക, രാജ്യത്തെ എല്ലാ വീടുകളിലും 50എം.ബി.പി.എസ് വേഗത്തില്‍ ബ്രോഡ്ബാന്‍ഡ് സേവനം ലഭ്യമാക്കുക തുടങ്ങിയവ ലക്ഷ്യംവച്ച് സര്‍ക്കാര്‍ കരട് ടെലികോം നയം പുറത്തിറക്കി. ടെലികോം മേഖലയില്‍ നാല് വര്‍ഷത്തിനുള്ളില്‍ 40 ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ ലഭ്യമാക്കാനും നയം ലക്ഷ്യംവയ്‌ക്കുന്നു. ഇന്റര്‍നെറ്റ് വഴി മൊബൈല്‍,ലാന്‍ഡ്‍ലൈന്‍ കോളുകള്‍ സാധ്യമാക്കാനും സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്.