അഴിമതി നിറ‍ഞ്ഞ കേരളത്തില്‍ ദില്ലി മോഡല്‍ ബദലാണ് തങ്ങള്‍ ഉയര്‍ത്തുന്നതെന്നും ചെങ്ങന്നൂര്‍ മാജിക്കാണ് ലക്ഷ്യമിടുന്നതെന്നും പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു.

ചെങ്ങന്നൂര്‍: പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികളെ വിറപ്പിക്കുമെന്ന് പ്രഖ്യാപിച്ച് ചെങ്ങന്നൂരില്‍ മത്സരത്തിനിറങ്ങിയ ആം ആദ്മി പാര്‍ട്ടിക്ക് സ്ഥാനം നോട്ടയ്ക്കും പിന്നില്‍. മണ്ഡലത്തില്‍ എല്ലാം ബൂത്തുകളിലും കൂടി ആം ആദ്മി സ്ഥാനാര്‍ത്ഥി രാജീവ് പള്ളത്തിന് ലഭിച്ചത് 368 വോട്ടുകള്‍ മാത്രമാണ്. അതേസമയം തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍ പ്രകാരം ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ 728 പേര്‍ നോട്ടയ്ക്ക് വോട്ട് ചെയ്തു.

വിവരാവകാശ പ്രവര്‍ത്തകനും പാര്‍ട്ടിയുടെ നിയോജക മണ്ഡലം കണ്‍വീനറുമായ രാജീവ് പള്ളത്തിനെയാണ് ആം ആദ്മി പാര്‍ട്ടി മത്സരത്തിനിറങ്ങിയത്. മണ്ഡലത്തില്‍ ചൂടുപിടിച്ച പ്രചാരണവും നടത്തി. അഴിമതി നിറ‍ഞ്ഞ കേരളത്തില്‍ ദില്ലി മോഡല്‍ ബദലാണ് തങ്ങള്‍ ഉയര്‍ത്തുന്നതെന്നും ചെങ്ങന്നൂര്‍ മാജിക്കാണ് ലക്ഷ്യമിടുന്നതെന്നും പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു. എന്നാല്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച് ചിഹ്നം അനുവദിച്ച് വന്നപ്പോള്‍ ആം ആദ്മി പാര്‍ട്ടിക്ക് ചൂലിന് പകരം തൊപ്പിയാണ് കിട്ടിയത്. ദേശീയ, സംസ്ഥാന പാര്‍ട്ടി പദവിയില്ലാത്തവര്‍, തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് മൂന്ന് ദിവസത്തിനകം ഏത് ചിഹ്നം വേണമെന്ന് അറിയിക്കണമെന്നാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ചട്ടം. ആം ആദ്മി പാര്‍ട്ടി ഇത് പാലിച്ചിരുന്നില്ല. തുടര്‍ന്ന് ചൂല് തന്നെ വേണമെന്നാവശ്യപ്പെട്ട് നിയമനടപടികള്‍ക്ക് ഒരുങ്ങിയെങ്കിലും അതും വിജയിച്ചില്ല. ഇതോടെ ചിഹ്നമല്ല ആശയമാണ് ജനം വിലയിരുത്തുന്നതെന്ന പ്രഖ്യാപനത്തോടെ പ്രചാരണം തുടങ്ങി.

വാഹനപര്യടനം മുതല്‍ കലാശക്കൊട്ടില്‍ വരെ സജീവമായിരുന്നുവെങ്കിലും എല്ലാം കഴിഞ്ഞപ്പോള്‍ നോട്ടയ്ക്കും പിന്നിലാവാനായിരുന്നു ചെങ്ങന്നൂരില്‍ ആം ആദ്മിയുടെ വിധി.