ആംആദ്മി പഞ്ചാബ് ഘടകത്തിന് സ്വയം ഭരണാവകാശം നല്‍കണമെന്നും പ്രത്യേക ഭരണഘടന അംഗീകരിക്കണമെന്നുമാണ് പഞ്ചാബിലെ എ.എ.പി നേതാക്കളുടെ ആവശ്യം.

ആം ആദ്‍മി പാര്‍ട്ടിയിലെ ഭിന്നത പിളര്‍പ്പിലേക്ക് വഴിതെളിക്കുന്നു. പഞ്ചാബിലെ പാര്‍ട്ടി ഘടകത്തെ സ്വതന്ത്രക്കണമെന്ന് എ.എ.പി എം.എല്‍.എമാര്‍ ആവശ്യപ്പെട്ടു. പ്രശ്ന പരിഹാരത്തിനായി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ വിളിച്ച അടിയന്തര യോഗം മുതിര്‍ന്ന നേതാക്കള്‍ ബഹിഷ്കരിച്ചു.

ശിരോമണി അകാലിദള്‍ നേതാവ് ബിക്രം മജീദിയ നല്‍കിയ മാനനഷ്ട കേസില്‍ കെജ്‍രിവാള്‍ മാപ്പ് പറഞ്ഞതാണ് പാര്‍ട്ടിക്കുള്ളിനെതിരെ തിരിഞ്ഞു. പാര്‍ട്ടിയിലുണ്ടായ ഭിന്നത പരിഹരിക്കാന്‍ പഞ്ചാബ് എ.എ.പി നേതാക്കളെ കേന്ദ്രം ദില്ലിക്ക് വിളിപ്പിച്ചതെങ്കിലും ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് പഞ്ചാബ് പ്രതിപക്ഷ നേതാവ് സുക്പാല്‍ സിങ്ങ് കൈറയും എം.എല്‍.എ കന്‍വാര്‍ സന്ധവും വ്യക്തമാക്കി.

ആംആദ്മി പഞ്ചാബ് ഘടകത്തിന് സ്വയം ഭരണാവകാശം നല്‍കണമെന്നും പ്രത്യേക ഭരണഘടന അംഗീകരിക്കണമെന്നുമാണ് പഞ്ചാബിലെ എ.എ.പി നേതാക്കളുടെ ആവശ്യം. എന്നാല്‍ പാര്‍ട്ടി പിളര്‍ത്താനുള്ള നീക്കമായാണ് കേന്ദ്രനേതൃത്വം ഇതിനെ കാണുന്നത്. പഞ്ചാബില്‍ 20 എം.എല്‍.എമാരില്‍ 14 പേരും സുക്പാല്‍ സിങ്ങിന് പിന്തുണ പ്രഖ്യാപിച്ചു. ദില്ലിയിലെ എ.എ.പി നേതാക്കള്‍ക്ക് ഇടയിലും അമര്‍ഷം ശക്തമാണ്. കെജ്‍രിവാള്‍ മാപ്പ് പറഞ്ഞതില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി നിരവധി എം.എല്‍.എമാര്‍ രംഗത്തെത്തിയിട്ടുണ്ട്.