ദില്ലി: ബീഫ് വാങ്ങുന്നതും കഴിക്കുന്നതും ക്രിമിനല്‍ കുറ്റമാക്കുന്ന നിയമത്തെ അനുകൂലിച്ച് ദില്ലി ഹൈക്കോടതിയില്‍ ആംആദ്മി പാര്‍ട്ടി സര്‍ക്കാറിന്റെ സത്യവാങ്മൂലം. പശു അടക്കമുള്ള പാല്‍ ഉത്പാദിപ്പിക്കുന്ന മൃഗങ്ങളെയും ഭാരം ചുമക്കുന്ന മൃഗങ്ങളെയും സംരക്ഷിക്കേണ്ടത് ദില്ലി സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. 

ഭരണഘടനയുടെ 48-ാം വകുപ്പ് ചൂണ്ടിക്കാട്ടിയാണ് ദില്ലി സര്‍ക്കാറിന് കീഴിലെ മൃഗസംരക്ഷണ വകുപ്പ് ആക്ടിങ് ചീഫ് ജസ്റ്റിസ് ഗീതാ മിത്തല്‍, ജസ്റ്റിസ് സി. ശങ്കര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചിന് മുമ്പാകെ സത്യവാങ്മൂലം സമര്‍പ്പിച്ചത്. 

ബീഫ് സൂക്ഷിക്കുന്നതും കഴിക്കുന്നതും ക്രിമിനല്‍ കുറ്റമാക്കിക്കൊണ്ടുള്ള ദില്ലി മൃഗസംരക്ഷണ വകുപ്പിന്റെ വ്യവസ്ഥ ചോദ്യം ചെയ്തുകൊണ്ട് നിയമ വിദ്യാര്‍ത്ഥിയായ ഗൗരവ് ജയിന്‍ ഹര്‍ജി നല്‍കിയിരുന്നു. വ്യക്തി സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണെന്ന് ആരോപിച്ചായിരുന്നു ഹര്‍ജി നല്‍കിയത്. എന്ത് കഴിക്കണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണെന്നും ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജിയില്‍ മെയ് 16 ന് വാദം കേള്‍ക്കും.