പ്രളയത്തിൽ ആറൻമുളയിലെ നിരവധി പള്ളിയോടങ്ങൾക്ക് കേടുപറ്റിയിരുന്നു. മഹാപ്രളയത്തിൽപ്പെട്ട് പള്ളിയോടങ്ങളിൽ പലതും ഉപയോഗ ശൂന്യമായി

പത്തനംതിട്ട: ആറന്മുള ഉത്രട്ടാതി വള്ളം കളി ഇന്ന് ആചാരം മാത്രമായി നടത്തും. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിലാണ് മത്സര വള്ളംകളി ഉപേക്ഷിച്ചത്. പ്രളയത്തിൽ ആറൻമുളയിലെ നിരവധി പള്ളിയോടങ്ങൾക്ക് കേടുപറ്റിയിരുന്നു. മഹാപ്രളയത്തിൽപ്പെട്ട് പള്ളിയോടങ്ങളിൽ പലതും ഉപയോഗ ശൂന്യമായി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മറ്റുള്ളവെയ്ക്ക് അറ്റകുറ്റപണികൾ വേണ്ടി വരും. ലക്ഷകണക്കിന് രൂപ പള്ളയോടങ്ങളുടെ അറ്റകുറ്റപ്പണിക്ക് വേണ്ടിവരുമെന്നാണ് വിലയിരുത്തൽ. ബുധനാഴ്ച ഔദ്യോഗിക ചടങ്ങുകളില്ലാതെ ആചാരം മാത്രമായി ഉത്രട്ടാതി വള്ളംകളി നടക്കും. സത്രകടവിൽ നിന്ന് പള്ളിയോടങ്ങൾ ഘോഷയാത്രയായി എത്തും.

ആറന്മുള ക്ഷേത്രകടവിൽ വെറ്റിലയും പുകയിലയും അവിൽപൊതിയും നൽകി പള്ളിയോടങ്ങളെ സ്വീകരിക്കും. തിരുവോണ നാളിൽ നടന്ന തിരുവോണ തോണിക്ക് അകമ്പടി സേവിക്കാൻ 12 പള്ളിയോടങ്ങൾക്ക് മാത്രമാണ് കഴിഞ്ഞത്.വള്ളപ്പുരകൾ പലയിടത്തും പൂർണമായി നശിച്ചിട്ടുണ്ട്.

യന്ത്ര സഹായത്തോടെ മണ്ണ് നീക്കിയാണ് പള്ളിയോടങ്ങളെ നദിയിലേക്ക് ഇറക്കിയത്. വള്ളം കളി തന്നെ ചടങ്ങായി മാറുമ്പോൾ കേന്ദ്ര സംസ്ഥാന സർക്കാരുകൾ അനുവദിച്ച 35 ലക്ഷത്തോളം രൂപ നഷ്ടപ്പെടുമെന്നാണ് ആശങ്ക. വള്ളം കളി പ്രമാണിച്ച് നേരത്തെ ജില്ലക്ക് പ്രഖ്യാപിച്ചിരുന്ന അവധി ജില്ലാ കലക്ടർ റദ്ദാക്കിയിരുന്നു. മത്സര വള്ളംകളി ഒഴിവാക്കിയ സാഹചര്യത്തിലാണ് അവധി റദ്ദാക്കിയത്.