മഅദ്നിക്ക് നാളെ മടങ്ങേണ്ട; കേരളത്തില്‍ തങ്ങാനുള്ള അനുമതി വിചാരണകോടതി നീട്ടി
അര്‍ബുദരോഗം ബാധിച്ച് ഗുരുതരാവസ്ഥയിലായ മാതാവിനെ കാണാനായി കഴിഞ്ഞമാസം 30നാണ് മഅദ്നി കേരളത്തിലെത്തിയത്.
തിരുവനന്തപുരം: രോഗബാധിതയായ മാതാവിനെകാണാന്‍ പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദ്നിക്ക് വിചാരണകോടതി നല്‍കിയ അനുമതി എട്ടുദിവസം കൂടി നീട്ടി. ശാസ്താംകോട്ടയിൽ ആശുപത്രിയിൽ കഴിയുന്ന അമ്മയെ സന്ദർശിച്ച ശേഷം നവംബർ നാലിനാണ് മഅദ്നിക്ക് മടങ്ങേണ്ടിയിരുന്നത്. എന്നാല്‍ ഇനി വംബര്‍ 12 വരെ മഅദ്നിക്ക് കേരളത്തില്‍ തുടരാം.
അര്‍ബുദരോഗം ബാധിച്ച് ഗുരുതരാവസ്ഥയിലായ മാതാവിനെ കാണാനായി കഴിഞ്ഞമാസം 30നാണ് മഅദ്നി കേരളത്തിലെത്തിയത്. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഉമ്മ ഗുരുതരാവസ്ഥയിലാണെന്നും ഈ സാഹചര്യത്തില്‍ കേരളത്തിലേക്ക് പോകാന്‍ അനുമതി തരണമെന്നുമെന്നും ആവശ്യപ്പെട്ടായിരുന്നു മഅദ്നി ഹര്‍ജി നല്‍കിയത്. ആവശ്യത്തെ പ്രോസിക്യൂഷന്‍ എതിര്‍ത്തെങ്കിലും കോടതി അംഗീകരിക്കുകയായിരുന്നു.
അമ്മയെ സന്ദർശിക്കുന്നതിന് കടുത്ത നിയന്ത്രണങ്ങൾ നിർദേശിച്ച വിചാരണ കോടതി വിധിക്കെതിരെ അബ്ദുള്‍നാസര്‍ മഅദ്നി കർണാടക ഹൈക്കോടതിയെ സമീപിച്ചിരുന്നു. പിഡിപി പ്രവർത്തകരെയും മറ്റ് രാഷ്ട്രീയ നേതാക്കളെയും കാണരുത്,സംസാരിക്കരുത് തുടങ്ങിയ നിബന്ധനകൾ മൗലികാവകാശ ലംഘനമാണെന്നായിരുന്നു പരാതി.