ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കക്ക് സമീപത്തായാണ് ചക്രവാതചുഴി രൂപപ്പെട്ടത്. ലക്ഷദ്വീപ് മുതൽ കന്യാകുമാരി വരെയാണ് ന്യുന മർദ്ദ പാത്തി രൂപപ്പെട്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ കേരളത്തിൽ പ്രത്യേകിച്ച് മധ്യ തെക്കൻ കേരളത്തിൽ മൂടി കെട്ടിയ അന്തരീക്ഷമായിരിക്കും

തിരുവനന്തപുരം: പുതുവർഷത്തിൽ കേരളത്തിന് മഴ പ്രതീക്ഷ. ബംഗാൾ ഉൾക്കടലിൽ വീണ്ടും ചക്രവാതചുഴിയും ന്യൂനമർദ്ദ പാത്തിയും രൂപപ്പെട്ടതാണ് കേരളത്തിലെ മഴ സാധ്യതയുടെ കാരണം. ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കക്ക് സമീപത്തായാണ് ചക്രവാതചുഴി രൂപപ്പെട്ടത്. ലക്ഷദ്വീപ് മുതൽ കന്യാകുമാരി വരെയാണ് ന്യുന മർദ്ദ പാത്തി രൂപപ്പെട്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ കേരളത്തിൽ പ്രത്യേകിച്ച് മധ്യ തെക്കൻ കേരളത്തിൽ മൂടി കെട്ടിയ അന്തരീക്ഷമായിരിക്കും. ഒപ്പം ഒറ്റപെട്ട നേരിയ മഴക്കും സാധ്യതയുണ്ട്. അതേസമയം കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് (02/01/2026) മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

പ്രത്യേക ജാഗ്രത നിർദേശം

02/01/2026 & 03/01/2026: തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്ന തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

02/01/2026 മുതൽ 06/01/2026 വരെ: തെക്കൻ തമിഴ്‌നാട് തീരം, ഗൾഫ് ഓഫ് മന്നാർ, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത. മേൽപ്പറഞ്ഞ തീയതികളിൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.