ദില്ലി: പിഡിപി ചെയർമാൻ അബ്ദുൾ നാസർ മദനിയ്ക്ക് കേരളത്തിലേക്കു പോകുന്നതിന് സുരക്ഷാ ചെലവായി വൻ തുക ഈടാക്കാനുള്ള കർണാടക സർക്കാരിന്‍റെ നീക്കിത്തിനെതിരേ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. സുരക്ഷയ്ക്കായി ഇത്രയധികം തുക ഈടാക്കുന്നത് അനുവദിക്കാനാകില്ല. സുരക്ഷയ്ക്കായി ടിഎ, ഡിഎ എന്നിവ മാത്രമേ അനുവദിക്കാനാകുകയുള്ളുവെന്നും സുപ്രീം കോടതി ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.

Add Asianetnews as a Preferred SourcegooglePreferred

മദനി സുപ്രീം കോടതിയിൽ വീണ്ടും സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ വിമർശനം. സുപ്രീം കോടതി വിധി കർണാടക സർക്കാർ ലഘുവായാണോ കാണുന്നതെന്നും കോടതി ചോദിച്ചു. വികലാംഗനായ ആളോടാണ് ഇത് ചെയ്യുന്നതെന്ന് ഓർക്കണം. ഇക്കാര്യത്തിൽ എന്താണ് ചെയ്യേണ്ടതെന്ന് അറിയാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. 

പോലീസുകാരുടെ വേതനം സർക്കാരാണ് നൽകേണ്ടത്. വിചാരണത്തടവുകാരുടെ സുരക്ഷയും മറ്റും സംസ്ഥാനത്തിന്‍റെ ചുമതലയാണെന്നും സുപ്രീം കോടതി ഓർമിപ്പിച്ചു.

അതേസമയം, മദനിയുടെ സുരക്ഷയെകുറിച്ച് കേരള സർക്കാർ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. മഅദനിക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണാണ് ഹാജരായത്. മദനിയുടെ കേരളത്തിലേക്കുളള യാത്ര പ്രതിസന്ധിയിലാക്കാനാണു കര്‍ണാടക സര്‍ക്കാരിന്‍റെ ശ്രമം. മദനിയുടെ കാര്യത്തിൽ നീതി നിഷേധമാണ് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

മഅദനിയുടെ സുരക്ഷയ്ക്ക് കർണാടക പോലീസ് വിമാന ടിക്കറ്റ് കൂടാതെ 14,80,000 രൂപയാണ് ആവശ്യപ്പെട്ടത്. സുരക്ഷയ്ക്കായി ഒരു എഎസ്പി അടക്കം 19 ഉദ്യോഗസ്ഥരെയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.