മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവ് അഭിമന്യു കൊല്ലപ്പെട്ടിട്ട് ഇന്ന് ഒരുമാസം.ആറുപേര്‍ അറസ്റ്റിലായെങ്കിലും കൊലപാതകിയെ പിടികൂടാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. 

കൊച്ചി: മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവ് അഭിമന്യു കൊല്ലപ്പെട്ടിട്ട് ഇന്ന് ഒരുമാസം.ആറുപേര്‍ അറസ്റ്റിലായെങ്കിലും കൊലപാതകിയെ പിടികൂടാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. ജൂലൈ ഒന്നിനു രാത്രിയാണ് അഭിമന്യു കൊല്ലപ്പെടുന്നത്. കൊലയാളിക്കായി അന്വേഷണ സംഘം നാടെങ്ങും വലവിരിച്ചു കാത്തിരിക്കാന്‍ തുടങ്ങിയിട്ട് മാസം ഒന്നായി.

പക്ഷെ കൊലയാളിമാത്രം കണ്ടെത്താനായില്ല. മുഖ്യ ആസൂത്രകരില്‍ രണ്ട് പേരാണ് പിടിയിലായത്. ക്യാംപസ് ഫ്രണ്ട് മഹാരാജാസ് യൂണിറ്റ് സെക്രട്ടറിയും ഒന്നാം പ്രതിയുമായ മുഹമ്മദ്. ക്യാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടി മുഹമ്മദ് റിഫ. ഇവരെ ചോദ്യം ചെയ്തിട്ടും കൊലയാളി മാത്രം ഒളിവില്‍ നില്‍ക്കുന്നു. 

ആയുധമെത്തിച്ചയാളെയും രക്ഷപ്പെടാൻ സഹായിച്ചവരെയും കണ്ടെത്തിയെങ്കിലും കൊലയാളി ആരെന്ന് പോലീസ് പറയുന്നില്ല. ഇതുവരെ പിടിയിലാവരില്‍ കൊലയാളിയുണ്ടെന്ന് കൊടതിയിലും പറഞ്ഞിട്ടില്ല. കൊലയാളികളെ മഹാരാജാസിലേക്ക് നിയോഗിച്ച ആരിഫ് ബിന്‍ സലിം ഇനിയും വലയിലാവാനുണ്ട്. 

പിടിയിലാവാനുള്ള മറ്റുള്ളവര്‍ തമ്മനം സ്വദേശി ഷിജു, ജബ്ബാർ, മനാഫ് ,നൗഷാദ്, റിയാസ് ,അനീഷ്, എന്നിവരാണ്. ഒരുമാസത്തിനിപ്പുറവും അന്വേഷണ സംഘത്തിന് അഭിമന്യുവിന്‍റെ കൊലയാളിയെ വെളിച്ചത്തുകൊണ്ടുവരാന്‍ കഴിയാത്തതില്‍ ഭരണ കക്ഷിക്കുള്ളില്‍ തന്നെ അതൃപ്തി പുകയുകയാണ്.