മഹാരാജാസ് കോളേജിന് സമീപത്തെ പെട്രോൾ ബങ്കിന് സമീപം നിൽക്കുന്ന നാല് യുവാക്കളുടെ ദൃശ്യങ്ങള്‍

മഹാരാജാസ് കോളേജ് വിദ്യാർഥി അഭിമന്യുവിന്റെ കൊലപാതകത്തിൽ പ്രതികളെന്ന് സംശയിക്കുന്നവരുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. അഭിമന്യു കൊല്ലപ്പെട്ട ഈ മാസം രണ്ടിന് പുലർച്ചെ മഹാരാജാസ് കോളേജിന് സമീപത്തെ പെട്രോൾ ബങ്കിന് സമീപം നിൽക്കുന്ന നാല് യുവാക്കളുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇതിനിടെ കൊലപാതകക്കേസിൽ പൊലീസ് തിരയുന്നവരിൽ ഒരാൾ വിദേശത്തേക്ക് കടന്നതായി പൊലീസിന് സൂചന ലഭിച്ചു.

അഭിമന്യു കൊലക്കേസിലെ നിർണായക തെളിവാകാൻ സാധ്യതയുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. നാലുപേർ ഓട്ടോ ഡ്രൈവറോട് സംസാരിക്കുന്നതും തുടർന്ന് നടന്നുനീങ്ങുന്നതുമാണ് ദൃശ്യങ്ങളിൽ ഉള്ളത്. കൊലപാതകം കഴിഞ്ഞ് മടങ്ങുന്ന പ്രതികളാണ് ഇവരെന്നാണ് സംശയിക്കുന്നത്. ദൃശ്യങ്ങളിൽ കാണുന്ന സ്ഥലത്തുനിന്ന് കയറിയ നാലുപേർ തോപ്പുംപടിയിൽ ഇറങ്ങിയതായി നേരത്തെ ഒരു ഓട്ടോ ഡ്രൈവർ പൊലീസിന് മൊഴി നൽകിയിരുന്നു.

അഭിമന്യു കൊലപാതകക്കേസിലെ പ്രതികൾക്കായി പൊലീസ് നാടൊട്ടുക്കും പരക്കം പായുന്നതിനിടെയാണ് ഒരു പ്രതി വിദേശത്തേക്ക് കടന്നതായി വിവരം ലഭിച്ചത്. മൂന്നു ദിവസം മുന്‍പ് ബംഗളൂരു വിമാനത്താവളത്തിൽ നിന്നാണ് ദുബായിലേക്ക് പ്രതി കടന്നത്. ഇതേക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു. കൃത്യത്തിൽ ഉൾപ്പെട്ട 12 പേരുടെ വിവരങ്ങൾ കൊച്ചി, മംഗലാപുരം, ബംഗളൂരു അടക്കമുളള വിമാനത്താവളങ്ങൾക്ക് നൽകിയിരിരുന്നു. വിദേശത്തേക്ക് കടക്കാൻ എത്തിയാൽ പിടികൂടണമെന്ന നിർദേശത്തിനിടെയാണ് ഒരാൾ രക്ഷപെട്ടത്.