അഭിമന്യുവിന്‍റെ സഹോദരി കൗസല്യയുടെ വിവാഹം വട്ടവടയിൽ നടന്നു. അഭിമന്യു ആഗ്രഹിച്ച പോലെ നാട്ടുകാർ വിവാഹം നടത്തി. സിപിഎമ്മാണ് വിവാഹ ചെലവുകളെല്ലാം വഹിച്ചത്.

ഇടുക്കി: മഹാരാജാസ് കോളേജിൽ കൊല്ലപ്പെട്ട അഭിമന്യുവിന്റെ സഹോദരി കൗസല്യ വിവാഹിതയായി. വട്ടവടയിൽ മന്ത്രി എം.എം. മണിയുടെയും മുതിർന്ന സിപിഎം നേതാക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.

Add Asianetnews as a Preferred SourcegooglePreferred

അഭിമന്യു സ്വപ്നം കണ്ടതുപൊലൊരു വിവാഹം വട്ടവടക്കാർ യാഥാർത്ഥ്യമാക്കി. കോവിലൂർ സ്വദേശി മധുസൂദനൻ, കൗസല്യയുടെ കഴുത്തിൽ താലി ചാർത്തി. നൂറ് കണക്കിന് പേരാണ് അഭിമന്യുവിന്‍റെ സഹോദരിയുടെ വിവാഹത്തിന് സാക്ഷികളാകാൻ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് വട്ടവടയിൽ എത്തിയത്.

ഓണത്തിന് മുമ്പ് നടത്താനിരുന്ന വിവാഹം അഭിമന്യുവിന്‍റെ മരണത്തോടെ നീട്ടിവയ്ക്കുകയായിരുന്നു. വരൻ മധുസൂദനൻ കോവിലൂരിൽ ജീപ്പ് ഡ്രൈവറാണ്. വിവാഹ ശേഷം വട്ടവടയിലെ സ്കൂൾ ഓഡിറ്റോറിയത്തിൽ അതിഥികൾക്കെല്ലാം സദ്യ വിളമ്പി. സിപിഎമ്മാണ് വിവാഹ ചെലവുകളെല്ലാം വഹിച്ചത്. സിപിഎം അഭിമന്യുവിന്‍റെ കുടുംബത്തിന് വട്ടവടയിൽ നിർമിച്ച് നൽകുന്ന വീടിന്‍റെ പണികൾ അവസാനഘട്ടത്തിലാണ്.