പോലീസ് അന്വേഷണത്തിനിടയില്‍ ചോര്‍ന്ന വീഡിയോ ക്‌ളിപ്പുകളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ എത്തിയിരിക്കുന്നത്. കേസന്വേഷണത്തിനിടയിലാണ് അഭിരാമി കാമുകനുമായി നടത്തുന്ന സംഭാഷണത്തിന്റെ വീഡിയോ പോലീസിന് കിട്ടിയത്.


ചെന്നൈ: മക്കളെ വിഷംകൊടുത്തു കൊലപ്പെടുത്തിയ ശേഷം കാമുകനൊപ്പം ഒളിച്ചോടിപ്പോയ അഭിരാമി പാട്ടു പാടുന്നതും കാമുകനുമായി നടത്തുന്ന സിനിമാ ഡയലോഗുകളും സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി മാറുന്നു. നിരവധി സിനിമാപ്പാട്ടുകളും ഡയലോഗുകളും അടങ്ങിയ ഇതില്‍ മലയാളം സിനിമ ഒരു അഡാര്‍ ലൗവിലെ പ്രിയാ പ്രകാശ് വാരിയറുടെ രംഗം വരെ അഭിരാമി പങ്കുവെച്ചിരുന്നു. 

പോലീസ് അന്വേഷണത്തിനിടയില്‍ ചോര്‍ന്ന വീഡിയോ ക്‌ളിപ്പുകളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ എത്തിയിരിക്കുന്നത്. കേസന്വേഷണത്തിനിടയിലാണ് അഭിരാമി കാമുകനുമായി നടത്തുന്ന സംഭാഷണത്തിന്റെ വീഡിയോ പോലീസിന് കിട്ടിയത്. ഇവയാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നത്. ഭര്‍ത്താവ് വീടിന് പുറത്ത് പോകുമ്പോള്‍ കാമുകനെ വീഡിയോകോള്‍ ഉപയോഗിച്ചായിരുന്നു അഭിരാമി വിളിച്ചിരുന്നത്. ഇരുവരുടെയും സംഭാഷണങ്ങള്‍ അവര്‍ റെക്കോഡും ചെയ്തിരുന്നു. 

പലരും അഭിരാമിയുടെ മാനസീകാരോഗ്യത്തെ പോലും സംശയിക്കുന്നുണ്ട്. വീഡിയോകോള്‍ വഴി കാമുകനുമായി സല്ലപിച്ചുകൊണ്ടിരിക്കുമ്പോള്‍ തടസ്സം സൃഷ്ടിച്ചാല്‍ മക്കളെ പതിവായി മര്‍ദ്ദിക്കുകയും അഭിരാമി ചെയ്യുമായിരുന്നു. മിക്കപ്പോഴും അഭിരാമി മക്കളെ തല്ലുന്നത് കണ്ട് അയല്‍ക്കാര്‍ ഇടയ്ക്ക് കയറും. ഒരിക്കല്‍ വീട്ടിലെ വഴക്ക് കേട്ട് അതിലെ പോയ പോലീസുകാരന്‍ വരെ തടസ്സം പിടിക്കാന്‍ ചെന്നു.

അഞ്ചു മാസം മുമ്പാണ് ഇവര്‍ കുണ്ട്രാത്തൂരില്‍ താമസിക്കാന്‍ എത്തിയത്. വീടിന് സമീപത്തെ ബിരിയാണിക്കടയിലെ ജോലിക്കാരനായ സുന്ദറിനെ ഹോട്ടലില്‍ കയറിയ സമയത്താണ് അഭിരാമി പരിചയപ്പെട്ടത്. അടുത്തിടെ കുടുംബം ഹോട്ടലില്‍ കഴിക്കാന്‍ ചെന്നപ്പോഴായിരുന്നു അഭിരാമി സുന്ദറിനെ ആദ്യമായി കണ്ടുമുട്ടിയത്. ഇത് പിന്നീട് പ്രണയമാകുകയും വിജയ് ഇക്കാര്യം അറിഞ്ഞതിനെ തുടര്‍ന്ന് ഭാര്യയെ താക്കീത് ചെയ്യുകയും ചെയ്തിരുന്നു. ഇതോടെയാണ് ഭര്‍ത്താവിനെയും രണ്ടു മക്കളെയും കൊല്ലാന്‍ അഭിരാമി തീരുമാനിച്ചത്. ഭര്‍ത്താവിന് നല്‍കാനുള്ള പാലില്‍ വിഷം ചേര്‍ത്തിരുന്നെങ്കിലും അയാള്‍ വീട്ടില്‍ എത്താതിരുന്നത് രക്ഷപ്പെടാന്‍ കാരണമായി. 

എട്ടു വര്‍ഷം മുമ്പാണ് അഭിരാമി ഭര്‍ത്താവുമായി പ്രണയിച്ചു വിവാഹം കഴിച്ചത്. സ്വകാര്യ ബാങ്കില്‍ ജീവനക്കാരനായ ഭര്‍ത്താവ് വിജയ് യ്ക്കും മക്കളായ അജയ്, കരുമിള എന്നിവരുമായി കുണ്ട്രത്തൂരിലെ അഗസ്തീശ്വരത്തെ കോയില്‍ സ്ട്രീറ്റില്‍ ആയിരുന്നു കഴിഞ്ഞിരുന്നത്. ഭര്‍ത്താവ് ഓഫീസിലേക്ക് പോയി കഴിഞ്ഞപ്പോള്‍ മക്കളെ വിഷം കൊടുത്തു കൊന്ന ശേഷം കാമുകന്‍ സുന്ദരത്തിനൊപ്പം ഒളിച്ചോടുകയായിരുന്നു. എല്ലാവരേയും ഇല്ലാതാക്കി നാഗര്‍കോവിലില്‍ പോയി താമസിക്കാനായിരുന്നു അഭിരാമിയും സുന്ദറും പദ്ധതിയിട്ടിരുന്നത്.