അബുദാബിയിലെ ടാക്‌സി യാത്രകാര്‍ക്ക് സൗജന്യമായ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുകയാണ് ട്രാന്‍സാഡിന്‍റെ ലക്ഷ്യം. ഇതിന്‍റെ ഭാഗമായി തലസ്ഥാന നഗരിയിലെ 7645 ടാക്‌സികളിലും വൈഫെ ഏര്‍പ്പെടുത്താന്‍ തീരുമാനമായി. ടെലികോം കമ്പനികള്‍ക്കുള്ള തുക സംബന്ധിച്ച് നേരത്തെ വിഷയമുണ്ടായിരുന്നുവെങ്കിലും ഇത് പരിഹരിച്ചതായി ട്രാന്‍സാഡ് ജനറല്‍ മാനേജര്‍ മുഹമ്മദ് അല്‍ ഖാസിം വ്യക്തമാക്കി. ഒരുമാസത്തിനുള്ളില്‍ വൈഫൈ സംവിധാനം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച പദ്ധതിയുടെ പൂര്‍ണരൂപം വ്യക്തമാകും. മുഴുവന്‍ ടാക്‌സികളിലും കാര്‍ഡ് ഉപയോഗിച്ച് നിരക്ക് നല്‍കാന്‍ സംവിധാനം ഒരുക്കുന്നതു സംബന്ധിച്ചും ചര്‍ച്ചകള്‍ നടന്നുവരികയാണ്. അധിക നിരക്ക് യാത്രകാര്‍ക്ക് അടിച്ചേല്‍പ്പിക്കാതെയായിരിക്കും പദ്ധതി നടപ്പിലാക്കുക.

സൗജന്യ പരസ്യങ്ങള്‍ നല്‍കിയും ടാക്‌സി നിരക്ക് രസീതില്‍ പരസ്യങ്ങള്‍ നല്‍കാന്‍ അവസരം ഒരുക്കിയും കാര്‍ഡ് സംവിധാനം ഏര്‍പ്പെടുത്താനാണ് ആലോചന. കാര്‍ഡ് വഴി നിരക്ക് നല്‍കാന്‍ സാധിക്കുന്ന സംവിധാനവുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. അബൂദബിയിലെ ടാക്‌സികള്‍ ഒരു മാസം 60 ലക്ഷം ട്രിപ്പുകളാണ് നടത്തുന്നത്. ഇതില്‍ 60,000 യാത്രകള്‍ മൊബൈല്‍ ആപ്പിലൂടെയാണ് ബുക്ക് ചെയ്യുന്നത്. എല്ലാ ടാക്‌സികളിലും ക്ളോസ്ഡ് സര്‍ക്യൂട്ട് കാമറകളും ഘടിപ്പിച്ചിട്ടുണ്ട്. ഇതിലൂടെ നഷ്‌ടപ്പെടുന്ന സാധനങ്ങള്‍ തിരിച്ചുലഭിക്കാനുള്ള സംവിധാനം ഏറെ എളുപ്പമാക്കിയതിനൊപ്പം ഡ്രൈവിങ് സംസ്കാരത്തിലും മാറ്റമുണ്ടാക്കാനാകും.