കൊല്ലം 13കാരന്‍ ലൈംഗിക ചൂഷണത്തിന് ഇരയായി ആത്മഹത്യ ചെയ്ത കേസിൽ പൊലീസ് അന്വേഷണം വഴിമുട്ടി
കൊല്ലം പുനലൂരിൽ 13 വയസുകാരൻ ലൈംഗിക ചൂഷണത്തിന് ഇരയായി ആത്മഹത്യ ചെയ്ത കേസിൽ പൊലീസ് അന്വേഷണം വഴിമുട്ടി. സംഭവം നടന്ന് ഒരുമാസമാവാറായിട്ടും പ്രതിയെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞില്ല. പൊലീസിനെതിരെ പ്രതിഷേധവുമായി നാട്ടുകാരും രംഗത്ത്.
കഴിഞ്ഞ മാർച്ച് 18 നാണ് 13 വയസുകാരനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രക്ഷിതാക്കൾ വീട്ടിൽ ഇല്ലാത്ത സമയത്താണ് ആത്മഹത്യ ചെയ്തത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നപ്പോഴാണ് ആൺകുട്ടി നിരന്തരം പ്രകൃതി വിരുദ്ധ ലൈംഗിക ചൂഷണത്തിന് വിധേയമായെന്ന് കണ്ടെത്തിയത്. പുനലൂർ ഡിവൈഎസ്പി യുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചെങ്കിലും ഇതുവരെയും ഒരു തുമ്പുമായില്ല.
മൂന്ന് മാസം മുമ്പ് വീട്ടിൽ ആൺകുട്ടി താമസിക്കുന്ന മുറിയടക്കം തീപിടിച്ചിരുന്നു. ഇത് കുട്ടിയെ അപായപ്പെടുത്താൻ ചെയ്തതാണെന്നാണ് പൊലീസ് നിഗമനം. പൊലീസിന്റെ ചോദ്യം ചെയ്യലിന് ശേഷം എട്ടുവയസ്സുള്ള സഹോദരിക്ക് വീട്ടിൽ താമസിക്കാൻ പേടിയാണ്.
വിദ്യർത്ഥി മരിച്ച് 25 ദിവസം കഴിഞ്ഞു. ഇതുവരേയും പൊലീസിന് കേസിൽ തുമ്പുണ്ടാക്കൻ കഴിയാത്തതിൽ നാട്ടുകാരും പ്രതിഷേധത്തിലാണ്. കഴിഞ്ഞ ദിവസം കരവാളൂരിൽ പ്രദേശിക ഹർത്താലും നടത്തിയിരുന്നു. എന്നാൽ അന്വേഷണം തുടരുന്നുവെന്നാണ് പൊലീസ് പറയുന്നത്.