ധനകാര്യ സ്ഥാപന ഉടമയെ തീയിട്ട് കൊന്ന കേസില്‍ പ്രതി കസ്റ്റഡിയിൽ

കോഴിക്കോട്: കോഴിക്കോട് കൈതപൊയിലിൽ സ്വകാര്യ ധനകാര്യ സ്ഥാപന ഉടമ സാജു കുരുവിളയെ പെട്രോൾ ഒഴിച്ചു തീ കൊളുത്തി കൊന്ന കേസിലെ പ്രതി പിടിയിലായി. തിരൂരിൽ നിന്നാണ് പ്രതി സുമേഷ് കുമാർ പോലീസിന്റെ പിടിയിലായത്. കോഴികോട് റൂറൽ എസ് പി യുടെ നേതൃത്വത്തിൽ പ്രതിയെ ചോദ്യം ചെയ്യുകയാണ്.

തിരൂർ തലകടത്തൂരിൽ നിന്നാണ് പ്രതി സുമേഷ് പോലീസ് ന്റെ പിടിയിലായത്. വെള്ളിയാഴ്ചയാണ് കൈതപ്പൊയിലിലെ മലബാർ ഫൈനാൻസ് ഉടമ സാജു കുരുവിളയെ പ്രതി മുളക് പൊടി എറിഞ്ഞ ശേഷം പെട്രോൾ ഒഴിച്ചു തീ കൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ സാജു കോഴിക്കോട് മെഡിക്കൽ കോളേജിൽ ആശുപത്രിയിൽ ഇന്നലെ പുലർച്ചെയോടെ മരിച്ചു. വായ്പ് അനുവദിക്കാത്തതിലെ തർക്കമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു.

വായ്പ ചോദിച്ച എത്തിയ സുമേഷിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ സാജു ഇയാളുടെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയിരുന്നു. ഇതാണ് പ്രതിയെ പിടികൂടാൻ പോലീസിന് സഹായമായത്. സുമേഷ് തന്നെയാണ് ആക്രമിച്ചതെന്ന് ആശുപത്രിയിൽ കഴിയുമ്പോള്‍ സാജു പോലീസിനി മൊഴി നൽകിയിരുന്നു. പ്രതിയെ തെളിവെടുപ്പിനായി കൊണ്ടുപോകും.