കഴിഞ്ഞ ചൊവാഴ്ചയാണ് ജഹ്‌റ ആശുപത്രിയില്‍നിന്ന് നെറ്റ് ഡ്യൂട്ടി കഴിഞ്ഞ് അബ്ബാസിയായിലെ ഫ്ലാറ്റിന്റെ വാതില്‍ക്കല്‍ നില്‍ക്കവെയാണ് കോട്ടയം സ്വദേശിനിയായ നഴ്‌സിന് കുത്തേറ്റത്. യുവതിയുടെ ഭര്‍ത്താവുമായുള്ള സാമ്പത്തിക ഇടപാടിന്റെ പേരില്‍ ആസൂത്രണം ചെയ്തു നടപ്പാക്കിയ ആക്രമണമാണെന്നാണ് സൂചന. ഭര്‍ത്താവിന്റെ കമ്പനിയില്‍ ജോലി ചെയ്യുന്ന തമിഴ്‌നാട് കാരക്കുടി സ്വദേശിയായ പ്രഭാകരന്‍ പെരിയസ്വാമിയാണ് സംഭവത്തിന് പിന്നിലെന്ന് പോലീസിന് വ്യക്തമായ തെളിവ് കിട്ടിയിട്ടുണ്ട്.

ഇയാളില്‍നിന്ന് യുവതിയുടെ ഭര്‍ത്താവ് പണം കടം വാങ്ങിയിരുന്നു. പണം തിരികെ നല്‍കിയെങ്കിലും കൂടുതല്‍ പലിശ നല്‍കണമെന്നാവശ്യപ്പെട്ട് ഒന്ന് രണ്ടു തവണ ഇയാളഅ‍ ഭീഷണിപ്പെടുത്തി. വിഷയം ഇവരുടെ കമ്പനിയിലെ ഉന്നത ഉദ്ദ്യോസ്ഥരുടെ സാന്നിധ്യത്തില്‍ ചര്‍ച്ച ചെയ്തിരുന്നു. ഇയാളെ കമ്പനി അധികൃതര്‍ ശാസിച്ചതിനെ തുടര്‍ന്നുള്ള പ്രതികാരമാണ്അക്രമത്തിന് പിന്നിലെന്നറിയുന്നു. പ്രതി വളരെ ആസൂത്രിതമായി നടത്തിയ ആക്രമണമാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഇയാള്‍ കമ്പനിയില്‍നിന്ന് അവധിയില്‍ നാട്ടില്‍ പോയിരിക്കുകയായിരുന്നു. ജോലിക്ക് ഹാജരാകേണ്ടതിന് ഒരാഴ്ച മുമ്പ് കുവൈത്തിലെത്തിയാണ് കൃത്യം നടത്തിയത്. വന്നതാകട്ടെ കമ്പനിയില്‍അറിയിച്ചിട്ടുമില്ല.

സംഭവത്തിന് ശേഷം പ്രതി മൂന്ന് മണിക്കൂറിനുള്ളില്‍ രാജ്യം വിട്ടതായിട്ടാണ് പേലീസ് അന്വേഷണത്തില്‍ ബോധ്യപ്പെട്ടിരിക്കുന്നത്. അബ്ബാസിയയില്‍ അടുത്ത കാലത്തായി ഇന്ത്യക്കാര്‍ക്കെതിരെ നിരന്തരമായുണ്ടാകുന്ന അക്രമങ്ങളുടെ തുടര്‍ച്ചയായിട്ടായിരുന്നു നഴ്‌സ് ആക്രമിക്കപ്പെട്ട സംഭവം വിലയിരുത്തപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജിന് വിഷയം ചൂണ്ടിക്കാട്ടി പലരും ട്വീറ്റ് ചെയ്യുകയും അവര്‍ ഇന്ത്യന്‍ എംബസിയോട് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തിരുന്നു.