മൂവാറ്റുപുഴ എസ്‌ഐ അനൂപ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ അബ്ദുള്‍ റസാഖ്, സിവില്‍ പൊലീസ് ഓഫീസര്‍ കെ.ആര്‍.മനോജ് എന്നിവരെയാണ് ഡിജിപി സസ്‌പെന്റ് ചെയ്തത്. ഇവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ എറണാകുളം റൂറല്‍ എസ്പിക്ക് ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിര്‍ദ്ദേശം നല്‍കി.

കഴിഞ്ഞ ദിവസമാണ് സംഭവം. മോഷ്ടാവെന്ന് സംശയിച്ച് ചിലര്‍ പൊലീസില്‍ ഏല്‍പ്പിച്ച ആറ്റിങ്ങല്‍ സ്വദേശിക്കാ പ്രദീഷിനാണ് മര്‍ദ്ദനമേറ്റത്. തയ്യല്‍ ജോലി കഴിഞ്ഞ് വാടകയ്ക്ക് താമസിക്കുന്ന ആനിക്കാട്ടേക്ക് പോകുമ്പോള്‍ ഏതാനും നാട്ടുകാര്‍ ചേര്‍ന്ന് തന്നെ ബലമായ് പിടിച്ച് പോലീസിലേല്‍പിച്ചെന്നും സ്റ്റേഷനിലിട്ട് പോലീസുകാര്‍ മോഷണ വിവരം ചോദിച്ച് ക്രൂരമായി മാര്‍ദ്ദിച്ചു എന്നായിരുന്നു പരാതി. 

കസ്റ്റഡിയിലെടുത്തശേഷം രാത്രി 11 മണി മുതല്‍ പുലര്‍ച്ചെ നാല് മണിവരെ എസ്‌ഐയുടെ നേതൃത്വത്തില്‍ ആറ് പോലീസുകാര്‍ ക്രൂരമായി പീഡിപ്പിച്ചുവെന്ന് പ്രതീഷ് പരാതിയില്‍ പറഞ്ഞു. മുട്ടുകുത്തി നിറുത്തിയ ശേഷം ദണ്ഡ് ഉപയോഗിച്ച് ദേഹമാസകലം മര്‍ദ്ദിച്ചുവെന്നും മുളക് പൊടി മുഖത്ത് വിതറിയതുള്‍പ്പെടെ മൂന്നാം മുറ പ്രയോഗമാണ് പൊലീസ് നടത്തിയതെന്നുമായിരുന്നു പരാതി.