സൗമ്യയുടെ ആത്മഹത്യ: മൂന്ന് വാര്‍ഡന്‍മാരെ സസ്പെന്‍ഡ് ചെയ്തു
അന്നേ ദിവസം വൈകി ഡ്യൂട്ടിക്കെത്തിയ ഡെപ്യൂട്ടി സൂപ്രണ്ടിനെതിരെ വകുപ്പ് തല നടപടി സ്വീകരിക്കാനും ശ്രീലേഖ ശുപാര്‍ശ ചെയ്തു.
കണ്ണൂര്‍: പിണറായി കൂട്ടക്കൊലക്കേസിലെ പ്രതി സൗമ്യ കണ്ണൂർ വനിത ജയിലിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ മൂന്ന് ജയിൽ വാർഡൻമാരെ ജയിൽ മേധാവി ആർ.ശ്രീലേഖ സസ്പെന്റ് ചെയ്തു. ജയിൽ സൂപ്രണ്ട് ശകുന്തളയെ സസ്പെന്റ് ചെയ്യാൻ സർക്കാരിനോട് ജയില്‍ മേധാവി ശുപാർശ ചെയ്യുകയും ചെയ്തു.
കണ്ണൂർ വനിതാ ജയിലിലെ ഡയറി ഫാമിന് സമീപമുള്ള മരത്തിലാണ് സൗമ്യയെ കഴിഞ്ഞ മാസം 24ന് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ജയിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ച്ചയാണ് ഏറെ പ്രമാദമായ കേസിലെ ഏക പ്രതി ജീവനൊടുക്കാനിടയായതെന്നായിരുന്നു സംഭവം അന്വേഷിച്ച ജയിൽ ഡിഐജി സന്തോഷിന്റെ റിപ്പോർട്ട്.
ഗുരുതരവീഴ്ച്ച നടത്തിയ ജയിൽ സൂപ്രണ്ട് പി.ശകുന്തള ,ചുമതലയുണ്ടായിട്ടും വൈകിയെത്തിയ അസി.സൂപ്രണ്ട് സി.സി രമ, നാല് ജയിൽ വാർഡൻമാർ എന്നിവരെ സസ്പെന്റ് ചെയ്യാനായിരുന്നു ശുപാർശ. ഇതിൽ സൂപ്രണ്ടിനെ സസ്പെന്റ് ചെയ്യാൻ ജയിൽ മേധാവി ആർ.ശ്രീലേഖ സർക്കാരിന് ശുപാർശ ചെയ്തു. അസി.സൂപ്രണ്ടിനെതിരെ വകുപ്പുതല നടപടിക്കും ശ്രീലേഖ ശുപാർശ ചെയ്തു. ദീപ,സോജ,മിനി എന്നീ വാർഡൻമാരെ സസ്പെന്റ് ചെയ്തു.
ജയിൽ ഉദ്യോഗസ്ഥർ പ്രതിയെ നിരീക്ഷിക്കാതെ ഗേറ്റിന് സമീപം പൂക്കളമിട്ടുകൊണ്ടിരിക്കുകയായിരുന്നു, ഉദ്യോഗസ്ഥർ കൂട്ടമായി അവധിയെടുത്തു, അവധിയിലായിരുന്നിട്ടും കാര്യങ്ങൾ നിരീക്ഷിക്കേണ്ട സൂപ്രണ്ട് കൃത്യത്തിൽ അലംഭാവം കാട്ടി എന്നുമാണ് റിപ്പോർട്ടില്‍ പറയുന്നു.