കൊച്ചിയിലെ ദുരിതാശ്വാസ ക്യാംപുകളിൽ അവശ്യ വസ്തുക്കൾ വിതരണം ചെയ്ത് അമലാ പോളും കുടുംബവും
മാത്രമല്ല ആവശ്യമുള്ള വസ്തുക്കൾ എല്ലാം സ്വന്തം വാഹനത്തിൽ തന്നെയാണ് അവിടെയെത്തിക്കുന്നത്. എനിക്ക് സ്വന്തമായി ഒരു ട്രക്കുണ്ട്. അമല നാട്ടിലുണ്ട്. ഞങ്ങളൊരുമിച്ചാണ് സാധനങ്ങൾ വാങ്ങുന്നതും അതാത് സ്ഥലങ്ങളിൽ എത്തിക്കുന്നതും.
കൊച്ചി: എറണാകുളം നഗരത്തിലെ പ്രളയ ബാധിത പ്രദേശങ്ങളിലെ ക്യാമ്പുകളിൽ അവശ്യ വസ്തുക്കൾ എത്തിച്ച് അമലാ പോളും കുടുംബവും. പ്രധാനമായും കൊച്ചി കേന്ദ്രീകരിച്ചുള്ള ക്യാമ്പുകളിൽ സാധനങ്ങൾ എത്തിക്കാനാണ് ശ്രമിക്കുന്നത്. ''തീർത്തും വ്യക്തിപരമായാണ് ഈ പ്രവർത്തനങ്ങൾ. മാത്രമല്ല ആവശ്യമുള്ള വസ്തുക്കൾ എല്ലാം സ്വന്തം വാഹനത്തിൽ തന്നെയാണ് അവിടെയെത്തിക്കുന്നത്. എനിക്ക് സ്വന്തമായി ഒരു ട്രക്കുണ്ട്. അമല നാട്ടിലുണ്ട്. ഞങ്ങളൊരുമിച്ചാണ് സാധനങ്ങൾ വാങ്ങുന്നതും അതാത് സ്ഥലങ്ങളിൽ എത്തിക്കുന്നതും.'' അമലാപോളിന്റെ സഹോദരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മരുന്നും വസ്ത്രങ്ങളും നാപ്കിനുകളും എല്ലാം ഇതിൽ ഉൾപ്പെടുന്നുണ്ട്.
എന്തൊക്കെ വസ്തുക്കളുടെ കുറവാണ് ക്യാംപിലുള്ളതെന്ന് അറിയിച്ചാൽ അത് വാങ്ങി എത്തിച്ചു കൊടുക്കുകയാണ് ചെയ്യുന്നത്. കൂടാതെ ഓരോ ക്യാമ്പുകളിലെയും വേണ്ട സാധനങ്ങൾ എന്തൊക്കെയാണെന്ന് അവിടെ പോയി അന്വേഷിച്ചാണ് പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടു പോകുന്നത്.
എറണാകുളം മഹാരാജാസ് കോളോജിലും സെന്റ് തെരേസാസ് കോളെജിലുമാണ് ഇപ്പോൾ ക്യാമ്പുകൾ പ്രവർത്തിക്കുന്നത്. എറണാകുളം ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ധാരാളം സഹായഹസ്തങ്ങളാണ് എത്തിച്ചേർന്നിരിക്കുന്നത്. സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവർ വളരെയധികം പിന്തുണയാണ് നൽകിക്കൊണ്ടിരിക്കുന്നത്.