കൊച്ചി: നടിയെ അക്രമിച്ച കേസില്‍ ദിലീപിന് ഇന്ന് ജാമ്യമില്ല. ദിലീപിന്റെ ജാമ്യാപേക്ഷ അടുത്ത വെള്ളിയാഴ്ചത്തേക്ക് മാറ്റി. അന്ന് പ്രോസിക്യൂഷന്‍ വിശദീകരണം നല്‍കും. അന്വേഷണ സംഘത്തെ പ്രതിരോധത്തിലാക്കുന്ന വാദങ്ങളുമായാണ് ദിലീപിന്റെ ജാമ്യാപേക്ഷ വീണ്ടും ഹൈക്കോടതിയിലെത്തിയത്. മുഖ്യപ്രതി സുനില്‍കുമാറിന്റെ കത്ത് ലഭിച്ചപ്പോള്‍ തന്നെ ഡിജിപിയ്ക്ക് വാട്‌സ് അപ് വഴി കൈമാറിയെന്ന് ജാമ്യാപേക്ഷയില്‍ ദിലീപ് പറയുന്നു. ഇരുപത് ദിവസം കഴിഞ്ഞാണ് പരാതി കൈമാറിയതെന്ന അന്വേഷണ സംഘത്തിന്റെ വാദത്തെയാണ് ദിലീപ് ചോദ്യം ചെയ്യുന്നത്.
റിമാന്‍ഡ് തടവുകാരനായി ഒരു മാസം പിന്നിടുമ്പോഴാണ് വീണ്ടും ജാമ്യാപേക്ഷയുമായി ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. സുനില്‍ കുമാറിനെ ജിവിതത്തില്‍ കണ്ടിട്ടോ സംസാരിച്ചിട്ടോ ഇല്ലെന്ന് ദിലീപ് വാദിക്കുന്നു. കേസിന്റെ മുഖ്യ സൂത്രധാരനാണ് ദിലീപെന്ന അന്വേഷണ സംഘത്തിന്റെ വാദങ്ങളെ അവര്‍ക്കെതിരെ തിരിച്ചാണ് ദിലീപ് നേരിടുന്നത്. സുനില്‍ കുമാറിന്റെ കത്ത് കിട്ടിയ ദിവസം തന്നെ അത് വാട്‌സ് അപ് വഴി ഡിജിപിയ്ക്ക് കൈമാറിയെന്ന് ദിലീപ് പറയുന്നു. രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ പരാതിയും നല്‍കി. 20 ദിവസം കഴിഞ്ഞാണ് പരാതി നല്‍കിയതെന്ന പ്രോസിക്യൂഷന്റെ വാദത്തെ പ്രതിരോധിക്കുകയാണ് ഇതിലൂടെ ദിലീപ്.
അമ്മയുടെ റിഹേഴ്‌സല്‍ ക്യാംപ് നടക്കുന്‌പോള്‍ അബാദ് പ്ലാസയില്‍ താമസിച്ചിരുന്നു. മുകേഷിന്റെ ഡ്രൈവറായ സുനില്‍കുമാര് കാര്‍ പാര്‍ക്കിങ് സ്ഥലത്ത് വന്നുകാണാം. അതുകൊണ്ടുതന്നെ ഇരുവരും ഒരേ ടവര്‍ ലൊക്കേഷനില്‍ ഉണ്ടായിരുന്നു എന്ന വാദത്തിന് അടിസ്ഥാനമില്ല. മഞ്ജുവാര്യര്‍ക്ക് അന്വേഷണ ഉദ്യോഗസ്ഥയായ എഡിജിപി ബി. സന്ധ്യയുമായി അടുത്ത ബന്ധമുണ്ട്. കേസിന്റെ അന്വേഷണം തുടങ്ങിയ ഘട്ടത്തില്‍ തന്നെ മഞ്ജുവാര്യര്‍ ഗൂഢാലോചന ആരോപണവുമായി രംഗത്തെത്തി.
ഹണീബി ടു സിനിമയുടെ ചിത്രീകരണ സമയത്ത് ഗോവയില്‍ സുനില്‍കുമാര്‍ തന്റെ ഡ്രൈവറായിരുന്നുവെന്ന് ആക്രമിക്കപ്പെട്ട നടി മൊഴിനല്‍കിയിട്ടുണ്ട്. നാലുവര്‍ഷത്തിനിടെ നാലു തവണ ദിലീപും സുനില്‍കുമാറും കൂടിക്കണ്ടെന്ന വാദത്തെയും ദിലീപ് തള്ളുന്നു. ഒരിക്കല്‍ പോലും സുനില്‍കുമാറുമായി ഫോണില്‍ സംസാരിച്ചിട്ടില്ല. പ്രമുഖ നടനായ ദിലീപ് സിനിമാ ലൊക്കേഷനില്‍ കാരവന്റെ മറവില്‍ ഗൂഢാലോചന നടത്തിയെന്ന വാദവും തെറ്റാണെന്നും ദിലീപ് വാദി്ക്കുന്നുണ്ട്.
