തിരുവനന്തപുരം: ദിലീപിന് അനുകൂലമായി ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന് സാഹിത്യകാരന്‍ സക്കറിയ വലിയ വിമര്‍ശനങ്ങള്‍ക്കിരയായിരുന്നു. എഴുത്തുകാരായ ബെന്യാമിന്‍, സുസ്‌മേഷ് ചന്ദ്രോത്ത് എന്നിവരടക്കം സക്കറിയക്കെതിരെ രംഗത്തെത്തി. വിമര്‍ശകര്‍ക്ക് തന്റെ നിലപാടിലുറച്ച് മറുപടിയുമായി സക്കറിയ രംഗത്ത് വന്നിരിക്കുകയാണ്. 

ദിലീപിനെ അനുകൂലിച്ചതിനെ ന്യയീകരിച്ചും തന്നെ വിമര്‍ശിച്ചവരെ പരിഹസിച്ചുമാണ് സക്കറിയയുടെ പ്രതികരണം. പേസ്ബുക്ക് പോസീറ്റിലൂടെയാണ് സക്കറിയ വിമര്‍ശകരോട് പ്രതികരിച്ചത്. മറ്റേതു പൗരന്റെ കാര്യത്തിലുമെന്നപോലെ നടന്‍ ദിലീപിന്റെ കാര്യത്തിലും കോടതി തീര്‍പ്പു കല്പിക്കും വരെ കുറ്റമാരോപിക്കപ്പെട്ട വ്യക്തി നിരപരാധിയാണ് എന്ന സാര്‍വലൗകിക തത്വം ബാധകമാണ് എന്ന് ഞാന്‍ അഭിപ്രായപെട്ടതിനെ എതിര്‍ത്തവരും അനുകൂലിച്ചവരും ഉണ്ട്. 

എതിര്‍ത്തവരാണ് കൂടുതല്‍. ജനാധിപത്യ തത്വങ്ങളെ മറക്കുന്ന മലയാളികളുടെ എണ്ണം ഒരു പക്ഷെ വര്‍ധിക്കുകയായിരിക്കാം. അതുപോലെ തന്നെ മാധ്യമങ്ങളുടെ മസ്തിഷ്‌ക പ്രക്ഷാളനത്തിനു അന്ധമായി അടിമകളാവുന്നവരുടെയും. ചാരവൃത്തിക്കേസിലും സോളാര്‍ കേസിലും - മറ്റു പല സംഭവങ്ങളിലും - മാധ്യമങ്ങള്‍ അഴിച്ചുവിട്ട കൂട്ട മദമിളകലുകളെ ഇത് ഓര്‍മിപ്പിക്കുന്നു. സരിതയുടെ പൗരാവകാശങ്ങളെ പറ്റി ഞാന്‍ അന്ന് എഴുതുമ്പോള്‍ ഭൂരിപക്ഷം സ്ത്രീവേദികളും എത്ര അഗാധമായ മൗനത്തിലായിരുന്നു എന്നത് ഒരു ചെറു പുഞ്ചിരിക്ക് വക തരിക മാത്രം ചെയ്യുന്നു. 

ദിലീപിന്റെ വൃത്താന്തങ്ങള്‍ നാട് വാഴുമ്പോള്‍ ജനസേവകരായ നഴ്സുമാരുടെ അവകാശസമരം എത്ര സമര്‍ത്ഥമായിട്ടാണ് ഒറ്റപ്പെടുത്തപ്പെടുന്നത് എന്ന് കാണുക. ദിലീപിനോളം വരുമോ വെറുമൊരു നഴ്‌സ്. ഞാന്‍ ആവര്‍ത്തിക്കട്ടെ. ഒരു ജനാധിപത്യത്തില്‍ ഒരു പൗരനെ കുറ്റവാളി എന്ന് വിധിക്കേണ്ടത് മാധ്യമങ്ങളോ പൊതുജനമോ അല്ല കോടതിയാണ്. അല്ലെങ്കില്‍ ഗോ രക്ഷകര്‍ നടത്തുന്ന അടിച്ചു കൊല്ലലുകള്‍ക്കെന്തു പ്രശ്‌നം? പോലീസിന്റെ ജോലി കോടതിയില്‍ തെളിവുകള്‍ ഹാജരാക്കുക എന്നതാണ്. 

കോടതി ശിക്ഷിക്കുകയോ വെറുതെ വിടുകയോ ചെയ്യുന്നത് വരെ കുറ്റമാരോപിക്കപ്പെട്ട വ്യക്തി നിരപരാധിയാണ്. ജനാധിപത്യ തത്വങ്ങള്‍ നിലനില്‍ക്കുന്നിടത്തോളം കാലം ഇത് മാത്രമാണ് വാസ്തവം - കൂട്ടഭ്രാന്തുകള്‍ ഇളകുമ്പോളും. നടന്‍ ദിലീപ് കുറ്റവാളിയാണെന്ന് വിശ്വസിക്കുന്നവര്‍ അപ്രകാരം ചെയ്യുന്നത് വ്യക്തമായ തെളിവില്ലാതെ ആയിരിക്കാന്‍ വഴിയില്ല. അവര്‍ക്കു സമൂഹത്തിനു വേണ്ടി ഒരു നല്ല കാര്യം ചെയ്യാവുന്നതാണ്. ആ തെളിവുകള്‍ പോലീസിനെ ഏല്‍പ്പിക്കുക. ദിലീപിനെ എത്രയും വേഗം പ്രോസിക്യൂട് ചെയ്യാനും ശിക്ഷിക്കാനും അത് സഹായിക്കുമെന്നും സക്കറിയ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു.