നടിയെ ആക്രമിച്ച കേസ്: സുനിൽകുമാറിന്‍റെ സാമ്പത്തിക ഇടപാടുകൾ തേടി അന്വേഷണസംഘം
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി സുനിൽകുമാറിന്‍റെ സാമ്പത്തിക ഇടപാടുകൾ തേടി അന്വേഷണസംഘം. കൃത്യത്തിന് മുന്പ് സുനിൽകുമാറിന് എവിടെനിന്നെങ്കിലും പണം കിട്ടിയിട്ടുണ്ടോ എന്നറിയാനാണ് ശ്രമം. കാവ്യാ മാധവന്‍റെ സ്ഥാപനമായ ലക്ഷ്യയുടെ സാമ്പത്തിക ഇടപാടുകളും പരിശോധിക്കുന്നുണ്ട്.
നടിയെ ആക്രമിച്ച സംഭവം ക്വട്ടേഷനാണെങ്കിൽ മുഖ്യപ്രതി സുനിൽകുമാറിന് കൃത്യത്തിന് മുന്പ് കുറച്ചുപണം കിട്ടിയിരിക്കാൻ സാധ്യതയുണ്ടെന്നാണ് അന്വേഷണസംഘം കണക്കുകൂട്ടുന്നത്. സിനിമാ യൂണിറ്റിൽ ഡ്രൈവറായ സുനിൽകുമാറിന് ജോലിയിലൂടെ ലഭിക്കുന്ന പണത്തിന് പരിമിതിയുണ്ട്. ക്വട്ടേഷനാണെങ്കിൽ മുൻഒരുക്കങ്ങൾക്കും ആളെക്കൂട്ടുന്നതിനുമായി പണം കിട്ടിയിട്ടുണ്ടാകെന്നാണ് കണക്കുകൂട്ടൽ. പണം കിട്ടിയത് പക്ഷേ ബാങ്കിലൂടെയാവാൻ സാധ്യതയില്ല. സുനിൽകുമാറിന്‍റെ അക്കൗണ്ടിലേക്ക് പണം വന്നിട്ടുണ്ടോ, സംഭവത്തിന് തൊട്ടുമുന്പുളള ദിവസങ്ങളിൽ ഓൺലൈൻ ഇടപാടിലൂടെയോ മറ്റോ സാധനങ്ങൾ വാങ്ങിയിട്ടുണ്ടോ, ഏതെങ്കിലും വലിയ ഹോട്ടുലുകളിൽ പോയി ഭക്ഷണം കഴിച്ചിട്ടുണ്ടോ, ആരിൽനിന്നെങ്കിലും കടം വാങ്ങിയ പണം തിരികെ നൽകിയിട്ടുണ്ടോ, ബന്ധുക്കൾക്കാർക്കെങ്കിലും പണം നൽകിയിട്ടുണ്ടോ എന്നീ കാര്യങ്ങളാണ് പരിശോധിക്കുന്നത്. സംഭവത്തിന് മുന്പുളള ദിവസങ്ങളിൽ സുനിൽകുമാർ എന്തെക്കെ ചെയ്തു എന്നത് ഇതിനായി പ്രത്യേകംഅന്വേഷിക്കുന്നുണ്ട്. എന്നാൽ സംഭവത്തിനുശേഷം ഒളിവിൽ പോയ സുനിൽകുമാറിന്‍റെ പക്കൽ കാര്യമായ പണമില്ലായിരുന്നുവെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. കൃത്യത്തിനുമുന്പ് എപ്പോഴെങ്കിലും കാവ്യാ മാധവന്‍റെ ഉടമസ്ഥതയിലുളള ലക്ഷ്യയിൽ നിന്ന് സുനിൽ കുമാറിന് പണം നൽകിയിട്ടുണ്ടോ എന്ന് പ്രത്യേകം പരിശോധിക്കുന്നുണ്ട്. ഇതിന്‍റെ ഭാഗമായി ഇവിടുത്തെ ജീവനക്കാർ അടക്കമുളളവരുടെ മൊഴി രേഖപ്പെടുത്തി.