അക്യുപങ്ചറിന്റെ മറവില്‍ വ്യാജ ചികിത്സ നടത്തുന്നതായി പരാതി. കാസര്‍ഗോഡ് വെള്ളരിക്കുണ്ടിലെ ചികിത്സാ കേന്ദ്രത്തിനെതിരെയാണ് ആരോപണം. പത്താം തരം പോലും പാസാകാത്തയാളാണ് കാന്‍സറടക്കം മാരക രോഗങ്ങള്‍ ബാധിച്ചവരെ ഇവിടെ ചികിത്സിക്കുന്നത്.

ബളാല്‍ പഞ്ചായത്ത് കനകപ്പള്ളിയിലെ മറ്റത്തില്‍ അക്യുപങ്ചര്‍ ക്ലിനിക്കിനെതിരെയാണ് പരാതി. സജി മറ്റത്തില്‍ എന്നയാളാണ് ഇവിടെ ചികിത്സ നടത്തുന്നത്. കഴിഞ്ഞ വര്‍ഷം വരെ നാട്ടിലുണ്ടായിരുന്ന ഇയാള്‍ പെട്ടെന്ന് ചികിത്സയുമായി പ്രത്യക്ഷപ്പെട്ടതോടെയാണ് സംശയം വര്‍ധിച്ചത്. ഇന്ത്യന്‍ നാച്ചുറല്‍ ഹൈജീന്‍ സൊസൈറ്റിയുടെ ഡിപ്ലോമാ കോഴ്‌സ് പാസായതിന്റെ മാര്‍ക്ക് ലിസ്റ്റ് ഉപയോഗിച്ചാണ് ചികിത്സ. രാജസ്ഥാന്‍ കേന്ദ്രമായ അക്യുപങ്ചര്‍ സന്‍സ്ഥാന്റെ പേരിലുള്ള സര്‍ട്ടിഫിക്കറ്റും തമിഴ് യൂണിവേഴ്‌സിറ്റിയുടെ സര്‍ട്ടിഫിക്കറ്റുമാണ് മറ്റുള്ളവ. ഇവയ്‌ക്ക് സര്‍ക്കാര്‍ അംഗീകാരം ഇല്ലെന്ന് വ്യക്തമായതോടെ ഡി.എം.ഒ ഇടപെട്ട് സ്ഥാപനം പൂട്ടിച്ചിരുന്നു. 

പക്ഷെ നിയമത്തിലെ പഴുതുപയോഗിച്ച് വീണ്ടും തുറന്നു. കോളൊംബോ സര്‍വ്വകലാശാലയില്‍ നിന്നും ലഭിച്ചെന്ന് അവകാശപ്പെടുന്ന ഡോക്ടറേറ്റ് പേരിനൊപ്പം ചേര്‍ത്താണ് ഇപ്പോഴത്തെ ചികിത്സ. ചട്ടപ്രകാരം ഇത്തരം ചികിത്സകര്‍ക്കെതിരെ നടപടി എടുക്കുന്നതിന് അധികാരമില്ലെന്നാണ് ഡി.എം.ഒ യുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ പഴുതടച്ച് ആവശ്യമായ നിയമ നിര്‍മ്മാണം നടത്തിയാല്‍ മാത്രമേ ഈ തട്ടിപ്പുകള്‍ക്ക് അറുതി വരുത്താനാകൂ.