കൊച്ചി: ആക്രമണത്തിനിരയായ നടി മാധ്യമങ്ങളെ കാണുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് എഡിജിപി ബി സന്ധ്യ. കോടതിയിലാണ് കാര്യങ്ങള്‍ വെളിപ്പെടുത്തേണ്ടതെന്നും ബി. സന്ധ്യ വ്യക്തമാക്കി.

വിവാദ സംഭവങ്ങൾക്കുശേഷം ആദ്യമായി നടി മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിരുന്നെങ്കിലും പൊലീസിന്റെ നിർദ്ദേശ പ്രകാരം തീരുമാനം മാറ്റിയിരുന്നു. തിരിച്ചറിയിൽ പരേഡിനു ശേഷം ഞായറാഴ്ച നടി മാധ്യമങ്ങളെ കണ്ടേക്കുമെന്നും സൂചനകളുണ്ട്.

ശനിയാഴ്ച രാവിലെ 10.30ന് മാധ്യമങ്ങൾക്കു മുന്നിലെത്തുമെന്നാണ് നടിയുമായി ബന്ധപ്പെട്ടവർ ആദ്യം അറിയിച്ചിരുന്നത്. പുതിയ സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിൽവച്ച് മാധ്യമങ്ങളെ കാണുമെന്നായിരുന്നു വിവരം.

എന്നാല്‍ പ്രതികളുടെ തിരിച്ചറിയില്‍ പരേഡ് കഴിയാതെ മാധ്യമങ്ങളെ കാണരുതെന്നാണ് പോലീസിന്റെ നിര്‍ദ്ദേശം.

അതേസമയം നടിക്കെതിരായ ആക്രമണത്തില്‍ ക്വട്ടേഷന്‍ സാധ്യത തള്ളി പൊലീസ്. സുനില്‍ കുമാറിന് ക്വട്ടേഷന്‍ നല്‍കിയതായി ഇതുവരെ തെളിവുകളില്ല. ഫോണ്‍ രേഖ പരിശോധിച്ചെങ്കിലും കൂടുതല്‍ തെളിവ് കിട്ടിയില്ലെന്നാണ് പോലീസ് പറയുന്നത്. മറ്റൊരു നടിക്കായും നേരത്തെ കെണിയൊരുക്കിയിരുന്നുവെന്നും പക്ഷേ നടി മറ്റൊരു വാഹനത്തില്‍ പോയതിനാല്‍ ലക്ഷ്യം നടന്നില്ലെന്നുമാണ് പോലീസ് പറയുന്നത്.