തിരുവനന്തപുരം: ഭരണപരിഷ്‌കാര കമ്മീഷന്‍ രൂപവത്കരിച്ചിട്ടും തുടര്‍നടപടികളുണ്ടാകാത്തതില്‍ അതൃപ്തി അറിയിച്ച് വി.എസ്.അച്യുതാനന്ദന്‍ ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദിന് കത്ത് നല്‍കി. സെക്രട്ടേറിയറ്റിലോ സെക്രട്ടേറിയറ്റ് അനക്‌സിലോ കമ്മീഷന്‍ ഓഫീസ് അനുവദിക്കണമെന്നാണ് വി.എസ് ആവശ്യപ്പെട്ടിരുന്നത്. കൂടാതെ കവടിയാര്‍ ഹൗസ് ഔദ്യോഗിക വസതിയായി നല്‍കണമെന്നും വി.എസ് ആവശ്യപ്പെട്ടിരുന്നു. ഇത് രണ്ടും അംഗീകരിക്കാത്തതാണ് വി.എസിനെ ചൊടിപ്പിച്ചിരിക്കുന്നത്. ഓഫീസ് കാര്യങ്ങളിലടക്കം ആശയവിനിമയം നടക്കുന്നില്ലെന്നും വിഎസ് കത്തില്‍ ആരോപിച്ചു.
ഓഫീസിന്റെയും ഔദ്യോഗിക വസതിയുടേയും കാര്യത്തില്‍ താങ്കള്‍ നേരത്തെ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ തീരുമാനം അതിന് കടകവിരുദ്ധമാണെന്ന് വി.എസ് കത്തില്‍ ചീഫ് സെക്രട്ടറിയോട് ഉന്നയിക്കുന്നുണ്ട്. കമ്മീഷനെ കാര്യങ്ങള്‍ അറിയിക്കുന്നതില്‍ കടുത്ത അലംഭാവം കാണിക്കുന്നുവെന്നും സെക്രട്ടറിയേറ്റിന് പുറത്ത് ഓഫീസ് നൽകിയത് വാഗ്ദാന ലംഘനമാണെന്നും വി സ് കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഭരണപരിഷ്‌കാര കമ്മീഷന്റെ ഓഫീസായി ആദ്യം അറിയിച്ച സെക്രട്ടേറിയറ്റ് അനക്‌സിന് പകരം ഐ.എംജിയിലാണ് ഓഫീസായി അനുവദിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ ഒന്നിന് എടുത്ത ഈ തീരുമാനം വി.എസിനെ ഒറ്റവരി കത്തിലൂടെ മെംബര്‍ സെക്രട്ടറി സത്യജിത് രാജന്‍ അറിയിച്ചത് സപ്തംബര്‍ അഞ്ചിന് വൈകിട്ടാണ്. കമ്മീഷനെ നിയമിച്ചതിന് ശേഷം തുടര്‍നടപടികളുണ്ടാകാത്തതിലുള്ള അനിഷ്ടം വി.എസ് തിങ്കളാഴ്ച പരസ്യമായി പ്രകടിപ്പിച്ചിരുന്നു. സർക്കാർ ചോദിച്ചപ്പോൾ പദവി ഏറ്റെടുക്കാം എന്ന സമ്മതപത്രം നൽകിയതല്ലാതെ ഏറ്റെടുത്തിട്ടില്ലെന്നും പ്രശ്നങ്ങൾ തീർന്നിട്ടില്ലെന്നുമാണു വിഎസ് ഇന്നലെ വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് വി.എസിന് ഓഫീസ് അനുവദിച്ചകാര്യം രേഖാമൂലം ചീഫ് സെക്രട്ടറി അറിയിച്ചത്.
