സുപ്രീംകോടതി വിധി നടപ്പാക്കും, മലകയറാനെത്തുന്ന യുവതികൾക്ക് സംരക്ഷണം ഉറപ്പാക്കും, നവോത്ഥാന മൂല്യങ്ങൾ മുറുകെ പിടിക്കും എന്നൊക്കെ ബഹു മുഖ്യമന്ത്രി വായ്ത്താരി മുഴക്കുമ്പോൾ തന്നെ, ദേവസ്വം ബോർഡ് 'സാവകാശ' ഹർജിയുമായി സുപ്രീംകോടതിയെ സമീപിക്കുന്നു

കൊച്ചി: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് അഡ്വ: ജയശങ്കര്‍ രംഗത്ത്. സുപ്രീംകോടതി വിധി നടപ്പാക്കും, മലകയറാനെത്തുന്ന യുവതികൾക്ക് സംരക്ഷണം ഉറപ്പാക്കും, നവോത്ഥാന മൂല്യങ്ങൾ മുറുകെ പിടിക്കും എന്നൊക്കെയുള്ള മുഖ്യമന്ത്രിയുടെ പ്രഖ്യാപനങ്ങള്‍ വെറുതെയാണെന്ന് ജയശങ്കര്‍ അഭിപ്രായപ്പെട്ടു.

ദേവസ്വം ബോർഡ് 'സാവകാശ' ഹർജിയുമായി സുപ്രീംകോടതിയെ സമീപിക്കുന്നത് ഇതാണ് തെളിയിക്കുന്നതെന്നും അദ്ദേഹം ചൂണ്ടികാട്ടി. മലകയറാനെത്തിയ രഹ്ന ഇപ്പോള്‍ മതവികാരം വ്രണപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയായി മുൻകൂർ ജാമ്യം കിട്ടാതെ അറസ്റ്റ് കാത്തു കഴിയുകയാണെന്നും തൃപ്തിദേശായിക്കും സംഘത്തിനും വിമാനത്താവളത്തിൽ ആർഎസ്എസുകാരുടെ ശരണം വിളിയും ഭജനയും കേട്ടു മടങ്ങേണ്ടിവരികയായിരുന്നെന്നും ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തും. മുഖ്യന്‍റെ വാക്കും പഴയ ചാക്കും എന്ന ഹാഷ്ടാഗില്‍ നല്‍കിയ കുറിപ്പിലൂടെയാണ് വിമര്‍ശനം.

ജയശങ്കറിന്‍റെ കുറിപ്പ് പൂര്‍ണരൂപത്തില്‍


പളളിക്കെട്ട് ശബരിമലയ്ക്ക്
കല്ലും മുളളും കാലുക്ക് മെത്തൈ..

തുലാമാസപൂജ തൊഴാനെത്തിയ രഹനാ ഫാത്തിമ പോലീസ് അകമ്പടിയോടെ സന്നിധാനം വരെയെത്തി, മടങ്ങി. മതവികാരം വ്രണപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയായി മുൻകൂർ ജാമ്യം കിട്ടാതെ അറസ്റ്റ് കാത്തു കഴിയുന്നു.

മണ്ഡലപൂജയ്ക്ക് മുംബൈയിൽ നിന്നു പറന്നുവന്ന തൃപ്തിദേശായിക്കും സംഘത്തിനും വിമാനത്താവളത്തിൽ നിന്നു പുറത്തിറങ്ങാൻ കഴിഞ്ഞില്ല. ആർഎസ്എസുകാരുടെ ശരണം വിളിയും ഭജനയും കേട്ടു മടങ്ങി പോകേണ്ടി വന്നു.

സുപ്രീംകോടതി വിധി നടപ്പാക്കും, മലകയറാനെത്തുന്ന യുവതികൾക്ക് സംരക്ഷണം ഉറപ്പാക്കും, നവോത്ഥാന മൂല്യങ്ങൾ മുറുകെ പിടിക്കും എന്നൊക്കെ ബഹു മുഖ്യമന്ത്രി വായ്ത്താരി മുഴക്കുമ്പോൾ തന്നെ, ദേവസ്വം ബോർഡ് 'സാവകാശ' ഹർജിയുമായി സുപ്രീംകോടതിയെ സമീപിക്കുന്നു.

#മുഖ്യന്‍റെ വാക്കും പഴയ ചാക്കും