ആ കൊലവിളിയാണോ കൊലപാതകത്തിന് കാരണമെന്ന് അന്വേഷിക്കണം: അഡ്വക്കേറ്റ് ജയശങ്കർ
കാസർകോട്ടെ സിപിഎമ്മിന്‍റെ മുതിർന്ന നേതാവാണ് വി പി പി മുസ്പഫ. ഇദ്ധേഹത്തെപ്പോലെ ഉത്തരവാദപ്പെട്ട ഒരു പൊതു പ്രവർത്തകൻ ഇത്തരത്തിൽ ഒരു പ്രകോപനപരമായ പ്രസംഗം നടത്തിയത് എന്തുകൊണ്ടാണെന്ന് പൊലീസ് അന്വേഷിക്കണമെന്നും അഡ്വക്കേറ്റ് ജയശങ്കർ ന്യൂസ് അവറിൽ പറഞ്ഞു.
തിരുവനന്തപുരം: കോണ്‍ഗ്രസുകാര്‍ക്കെതിരെ കൊലവിളി നടത്തിയ കാസര്‍കോട്ടെ സിപിഎം നേതാവിന്‍റെ പ്രസംഗത്തിൽ പൊലീസ് അന്വേഷണം വേണമെന്ന് രാഷ്ട്രീയ നിരീക്ഷകൻ അഡ്വക്കേറ്റ് ജയശങ്കർ. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി പി പി മുസ്തഫ നടത്തിയ കൊലവിളി പ്രസംഗം കാസർകോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകത്തിന് പ്രേരണയായിട്ടുണ്ടോ എന്ന കാര്യത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നാണ് ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
സിപിഎമ്മിന്‍റെ മുതിർന്ന നേതാവാണ് വി പി പി മുസ്പഫ. ഇദേഹത്തെപ്പോലെ ഉത്തരവാദപ്പെട്ട ഒരു പൊതു പ്രവർത്തകൻ ഇത്തരത്തിൽ ഒരു പ്രകോപനപരമായ പ്രസംഗം നടത്തിയത് എന്തുകൊണ്ടാണെന്ന് പൊലീസ് അന്വേഷിക്കണം. മുസ്തഫയുടെ കൊലവിളി പ്രസംഗത്തിൽ പ്രകോപിതരായവരാണോ കൊലപാതകം നടത്തിയതെന്നും പൊലീസ് പരിശോധിക്കണം. അങ്ങനെയെങ്കിൽ കൊലപാതകത്തിന്‍റെ ഉത്തരവാദിത്തത്തിൽ നിന്ന് മുസ്തഫയ്ക്ക് ഒഴിഞ്ഞുമാറാനാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അധികം കളിച്ചാല്‍ ചിതയില്‍ വയ്ക്കാന്‍ പോലും ഇല്ലാത്ത വിധം കോണ്‍ഗ്രസ് നേതാക്കളെ ചിതറിപ്പിച്ച് കളയുമെന്നായിരുന്നു വിവാദപ്രസംഗത്തില്‍ സിപിഎം കാസര്‍കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ മുസ്തഫയുടെ വാക്കുകള്‍. ഇരട്ടക്കൊലപാതക കേസിലെപ്രതി പീതാംബരന്‍ ആക്രമിക്കപ്പെട്ട് രണ്ട് ദിവസം കഴിഞ്ഞ് ജനുവരി ഏഴിനാണ് ഈ പ്രസംഗം മുസ്തഫ നടത്തിയത്.
''പാതാളത്തോളം ക്ഷമിച്ച് കഴിഞ്ഞു. യാതൊരു പ്രകോപനവുമില്ലാതെ സഖാവ് പീതാംബരനെയും സുരേന്ദ്രനെയും മിനിഞ്ഞാന്ന് മര്‍ദ്ദിക്കുന്നതുവരെയുള്ള സംഭവങ്ങള്‍ ക്ഷമിക്കുകയാണ്. എന്നാല്‍ ഇനിയും ചവിട്ടാന്‍ വന്നാല്‍ ആ പാതാളത്തില്‍നിന്ന് റോക്കറ്റ് പോലെ സിപിഎം കുതിച്ച് കയറും. അതിന്‍റെ വഴിയില്‍ പിന്നെ കല്യോട്ടല്ല, ഗോവിന്ദന്‍ നായരല്ല, ബാബുരാജല്ല, ബാക്കിയില്ലാത്ത വിതത്തില്‍ പെറുക്കിയെടുത്ത് ചിതയില്‍ വയ്ക്കാന്‍ ബാക്കിയില്ലാത്ത വിധം ചിതറി പോകും'' - മുസ്തഫ പ്രസംഗത്തില്‍ പറഞ്ഞു.