തിരുവനന്തപുരം: ഇരുപത്തിനാല് വർഷം മുമ്പ് പരോളിലിറങ്ങി മുങ്ങിയ പ്രതി സ്വമേധയാ സെൻട്രൽ ജയിലിൽ തിരിച്ചെത്തി. മട്ടാഞ്ചേരി സ്വദേശി നാസറാണ് ഇനിയുള്ള കാലം ജയിലിൽ കഴിയാമെന്ന് പറഞ്ഞ് തിരിച്ചെത്തിയത്.
കൊച്ചയിലെ ഒരു കൊലപാതക ക്കേസിൽ പ്രതിയായ നാസർ ജീവപര്യന്തം ശിക്ഷപ്പെട്ടാണ് പൂജപ്പുര സെൻട്രല്‍ ജയിലെത്തുന്നത്. 1991ൽ അഴിക്കുള്ളിലായ നാസര്‍ രണ്ടുവർഷത്തിനുശേഷം ഒരു മാസത്തെ പരോളിലിറങ്ങി. പക്ഷെ മടങ്ങിവന്നില്ല. ഒരു ജീവിതം സ്വപ്ന കണ്ട് നാസർ ഒളിവിൽപോയി. ആദ്യം കാസർഗോഡായിരുന്നു. പിന്നെ പാസ് പോർട്ട് സംഘടിപ്പിച്ച് സൗദിയിലേക്ക് കടന്നു.
11വർഷത്തെ പ്രവാസ ജീവനത്തിനുശേഷം തിരിച്ചെത്തി. ഇതിനിടെ അർബുദം പിടികൂടി. സമ്പാദ്യമെല്ലാം തീർന്നു. സ്വന്തമായി കുടുംവുമില്ല. സഹായിക്കാനും ആരുമില്ല. പിന്നെ നാസർ ചിന്തിച്ച് ഒരിടത്തെകുറിച്ച്. ഒരിക്കലും മടങ്ങിയെത്താൻ ഇഷ്ടപ്പെടാതിരുന്ന സെൻട്രൽ ജയിലിനെ കുറിച്ച്.
ഈ 23 വർഷത്തിനുള്ളിൽ നാസറിനെ കണ്ടെത്താൻ സംസ്ഥാന പൊലീസ് മുഴുവൻ പരതി. കഴിഞ്ഞില്ല. ഒടുവിൽ ആ മതിൽകെട്ടിനുള്ളിലേക്ക് നാസർ തന്നെ സ്വയമെത്തി. ഒപ്പം ശിക്ഷപ്പെട്ട ഏഴു പ്രതികളും ശിക്ഷ കഴിഞ്ഞ് ഇപ്പോള്‍ സ്വന്ത്രരായി കഴിയുന്നു.
