മുപ്പത് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇറാഖിലേക്ക് പറന്ന് എയർ ഇന്ത്യ
കുവൈത്ത് ആക്രമണത്തെ തുടര്‍ന്ന് സദ്ദാം ഹുസൈനെതിരെ ഏര്‍പ്പെടുത്തിയ നിയന്ത്രണവും സംഘർഷ സാധ്യതയും കണക്കിലെടുത്താണ് ഇറാഖിലേക്കുള്ള വിമാന സര്‍വീസ് ഇന്ത്യ നിര്‍ത്തിവെച്ചത്.
നജഫ്: മുപ്പത് വർഷത്തെ ഇടവേളയ്ക്ക് ശേഷം എയർ ഇന്ത്യ വിമാനം ഇറാഖിലെ നജഫിലിറങ്ങി. വ്യാഴാഴ്ച ഷിയാ തീര്‍ത്ഥാടകരുമായി ഉത്തര്‍പ്രദേശിലെ ലഖ്‌നൗവില്‍നിന്നാണ് വിമാനം പുറപ്പെട്ടത്. കഴിഞ്ഞ മുപ്പത് വർഷത്തിനിടിയിൽ ഇതാദ്യമായാണ് എയർ ഇന്ത്യ ഇറാഖിലേയ്ക്ക് സർവ്വീസ് നടത്തുന്നത്.
വിമാനത്തിലെ ജീവനക്കാരെയും തീർത്ഥാടകരെയും ഇറാഖിലെ ഇന്ത്യൻ അംബാസിഡർ പ്രദീപ് സിങ് രാജ് പുരോഹിതും ഇറാഖിലെ മറ്റ് ഉദ്യോഗസ്ഥരും ചേർന്നാണ് സ്വീകരിച്ചത്. മുപ്പത് വർഷത്തിന് ശേഷമുള്ള ആദ്യ സർവീസ് പുണ്യഭൂമിയായ നജഫിലേക്ക് തന്നെ നടത്താനായത് ഭാഗ്യമായി കരുതുന്നതെന്ന് രാജ് പുരോഹിത് പറഞ്ഞു.
ഷിയാ വിഭാഗക്കാരുടെ തീര്‍ഥാടനകേന്ദ്രമാണ് നജഫ്. കുവൈത്ത് ആക്രമണത്തെ തുടര്‍ന്ന് സദ്ദാം ഹുസൈനെതിരെ ഏര്‍പ്പെടുത്തിയ നിയന്ത്രണവും സംഘർഷ സാധ്യതയും കണക്കിലെടുത്താണ് ഇറാഖിലേക്കുള്ള വിമാന സര്‍വീസ് ഇന്ത്യ നിര്‍ത്തിവെച്ചത്.