'ഞങ്ങൾക്ക് അർഹതപ്പെട്ടതാണ് ചോദിക്കുന്നത്, അല്ലാതെ ഭിക്ഷയാചിക്കുകയല്ല. ഇന്ത്യൻ സൈന്യത്തിന് ആയുധങ്ങളും ടെക്‌നോളജിയും കൈമാറിയതിന്റെ ചരിത്രമുണ്ട് ഞങ്ങൾക്ക്. കരാര്‍ എച്ച്എഎല്ലിന് ലഭിക്കുകയായിരുന്നെങ്കില്‍ രാജ്യത്തെ യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരമുണ്ടാകുമായിരുന്നു' എന്നു കമ്പനിയിലെ മുൻ ജീവനക്കാരനായിരുന്ന സിറാജുദ്ദീന്‍  പറഞ്ഞു. 

ബാംഗ്ലൂരു: റഫാല്‍ ഇടപാടില്‍ മോദി സർക്കാറിനെതിരെ ആരോപണവുമായി എച്ച്എഎൽ ജീവനക്കാർ രംഗത്ത്. റഫാൽ കരാർ ഇന്ത്യയുടെ എയറോസ്‌പേസ് ഡിഫന്‍സ് ഏജന്‍സിയായ എച്ച്എഎല്ലിന് കൊടുക്കാതെ റിലയന്‍സിന് നൽകി എന്നതാണ് ആരോപണം. ബംഗളൂരുവില്‍ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് വിമർശനവുമായി ജീവനക്കാർ രംഗത്തെത്തിയിരിക്കുന്നത്. കൂടാതെ ഒക്ടോബര്‍ 22ന് സമരത്തിനിറങ്ങുമെന്നും അവർ വ്യക്തമാക്കി.

Add Asianetnews as a Preferred SourcegooglePreferred

പൊതു മേഖലാ സ്ഥാപനമായ എച്ച്എഎല്ലിനെ തകർക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന് ജീവനക്കാരുമായുള്ള കൂടിക്കാഴ്ചയിൽ രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. 'നിങ്ങളുടെ അവകാശമാണ് റഫാൽ കരാര്‍. ഇന്ത്യയുടെ അമൂല്യ സ്വത്താണ് എച്ച്എഎല്‍' - രാഹുൽ പറഞ്ഞു. റഫാല്‍ കരാര്‍ സ്വകാര്യ കമ്പനിക്ക് നല്‍കിയതിനെ പറ്റി ചോദിച്ചപ്പോള്‍ സര്‍ക്കാര്‍ തങ്ങളെ അവഗണിച്ചുവെന്നും അലോസരപ്പെടുത്തിയെന്നും ജീവനക്കാര്‍ രാഹുലിനോട് പ്രതികരിച്ചിരുന്നു, ഇതിന് പിന്നാലെയാണ് രാഹുലിന്റെ പ്രസ്താവന.

'ഞങ്ങൾക്ക് അർഹതപ്പെട്ടതാണ് ചോദിക്കുന്നത്, അല്ലാതെ ഭിക്ഷയാചിക്കുകയല്ല. ഇന്ത്യൻ സൈന്യത്തിന് ആയുധങ്ങളും ടെക്‌നോളജിയും കൈമാറിയതിന്റെ ചരിത്രമുണ്ട് ഞങ്ങൾക്ക്. കരാര്‍ എച്ച്എഎല്ലിന് ലഭിക്കുകയായിരുന്നെങ്കില്‍ രാജ്യത്തെ യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരമുണ്ടാകുമായിരുന്നു' എന്നു കമ്പനിയിലെ മുൻ ജീവനക്കാരനായിരുന്ന സിറാജുദ്ദീന്‍ പറഞ്ഞു. എച്ച്എഎല്ലില്‍ നിര്‍മിച്ച പ്രതിരോധ സാമഗ്രികള്‍ അമേരിക്ക പോലും ഇറക്കുമതി ചെയ്തിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടികാട്ടി. റഫാല്‍ കരാറില്‍ നിന്ന് എച്ച്എഎല്ലിനെ ഒഴിവാക്കി റിലയന്‍സിനെ ഉള്‍പ്പെടുത്തിയ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍റെ കൂടിക്കാഴ്ച.