സ്വകാര്യത വിധി കശാപ്പ് നിരോധനത്തിൻ്റെ ഭാവി തീരുമാനിക്കുമോ ?
ബീഫ് നിരോധനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് നല്‍കപ്പെട്ട ഹര്‍ജികളുടെ ഭാവിയില്‍, സ്വകാര്യത മൗലികാവകാശമാണെന്ന സുപ്രീംകോടതി വിധിയുടെ സ്വാധീനമാണ് ഇപ്പോള്‍ രാജ്യം ഉറ്റുനോക്കുന്നത്. സുപ്രീംകോടതി വിധി തങ്ങളുടെ കേസിന് ബലംപകരുമെന്നാണ് മഹാരാഷ്ട്രയിൽ നിന്നുള്ള ഹർജിക്കാരുടെ വിശ്വാസം. ബീഫ് നിരോധനത്തിനെതിരെ പരമോന്നത കോടതിയിൽ സമർപ്പിച്ച ഹർജി സെപ്റ്റംബർ നാലിന് പരിഗണനക്ക് വരുന്നുണ്ട്. മഹാരാഷ്ട്ര സർക്കാർ ബീഫ് നിരോധനം കൊണ്ടുവന്ന ഉടൻ തന്നെ തങ്ങൾ സുപ്രീംകോടതിയെ സമീപിച്ചിരുന്നതായി മഹാരാഷ്ട്രയിലെ ആൾ ഇന്ത്യ ജാമിഅത്തുൽ ഖുറേഷ് നേതാവ് സാദിഖ് ഖുറേഷി പറയുന്നു.
ബീഫ് നിരോധനത്തെ മുംബൈ ഹൈക്കോടതിയിൽ ചോദ്യം ചെയ്തിരുന്നെങ്കിലും ലക്ഷ്യം കണ്ടില്ല. 2014ലാണ് ദേവേന്ദ്ര ഫഡ്നാവിസ് സർക്കാർ കാളകളെയും പശുക്കളെയും കശാപ്പുചെയ്യുന്നത് വിലക്കിയത്. നിരോധനം പൂർണമായും നീക്കാനാണ് തങ്ങളുടെ നിയമപോരാട്ടമെന്ന് ഖുറേഷി പറയുന്നു. മാംസ വ്യാപാരം തൊഴിലാക്കിയ ലക്ഷങ്ങളുടെ ഈ പോരാട്ടം ദാരിദ്ര്യത്തിനെതിരെ കൂടിയുള്ളതാണ്. സുപ്രീംകോടതി തങ്ങളുടെ അപേക്ഷയില്‍ അനുകൂല തീരുമാനമെടുക്കുന്നുവെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇവര്‍ പറയുന്നു.
മുംബൈ ഹൈകോടതിയിലെ കേസ് വഴി ബീഫ് നിരോധനത്തിൽ നേരിയ മാറ്റം കൊണ്ടുവരാൻ കഴിഞ്ഞിരുന്നു. സ്വകാര്യതയുമായി ബന്ധപ്പെട്ട പുതിയ വിധി, നിരോധനം പൂർണമായും നീക്കാൻ വഴിയൊരുക്കുമെന്നും ഇവർ കരുതുന്നു. നിരോധനം കാരണം രാജ്യത്തെ 50 ശതമാനത്തോളം പേർ തൊഴിൽരഹിതരായതായും ഖുറേഷി പറയുന്നു. സ്വകാര്യത വിധി ബീഫ് നിരോധനവുമായി ബന്ധപ്പെട്ട കേസിനെയും സ്വാധീനിക്കുമെന്നാണ് പൂനെയിലെ നിയമവിദഗ്ദരും നൽകുന്ന സൂചന. പ്രമുഖ അഭിഭാഷകരെല്ലാം ഈ അഭിപ്രായക്കാരാണ്.