അഹമ്മദാബാദ്: അശ്ലീല വീഡിയോയ്‌ക്ക് പിന്നാലെ പട്ടേല്‍ സമുദായ നേതാവ് ഹാര്‍ദിക് പട്ടേലിനെതിരെ ആരോപണവുമായി മുന്‍ സഹപ്രവര്‍ത്തക രേഷ്മാ പട്ടേല്‍ രംഗത്ത്. പട്ടേല്‍ അനാമത് ആന്തോളന്‍ സമിതി വിട്ട് ബിജെപിയില്‍ ചേര്‍ന്ന രേഷ്മ പട്ടേലാണ് ഹാര്‍ദികിനെതിരെ രംഗത്തെത്തിയത്. ഗുജറാത്തില്‍ പട്ടേല്‍ പ്രക്ഷോഭത്തിന്റെ മുന്‍നിരയിലുള്ള ഏക വനിത ഞാന്‍ ആയിരുന്നു. ഹാര്‍ദികിന്റെ സ്വഭാവം മോശമാണെന്നും തന്നെ മാനസികമായി ഹാര്‍ദിക് ബുദ്ധിമുട്ടിച്ചിരുന്നെന്നും രേഷ്മ പട്ടേല്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

രേഷ്മ പട്ടേല്‍ ബിജെപി ടിക്കറ്റില്‍ സൗരാഷ്‌ട്രയില്‍ നിന്നും മത്സരിച്ചേക്കുമെന്ന് സൂചനയുണ്ട്. തന്റെതെന്ന പേരില്‍ അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് ബിജെപിയാണെന്നു ഹാര്‍ദിക് പട്ടേല്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. അതിനിടെ, ഗുജറാത്തിൽ ബിജെപിയെ സമ്മർദ്ദത്തിലാക്കി മുതിർന്ന നേതാവ് യശ്വന്ത് സിൻഹ ഇന്ന് കോൺഗ്രസ് പിന്തുണയ്ക്കുന്ന പരിപാടിയിൽ പങ്കെടുക്കും. നരേന്ദ്ര മോദിയുടെ നേതൃത്വത്തിനെതിരെ കലഹിച്ച് ബിജെപിവിട്ട സുരേഷ് മേത്ത നടത്തുന്ന പരിപാടിയിലാണ് മുതിര്‍ന്ന ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ സംസാരിക്കുന്നത്.

കേന്ദ്രസര്‍ക്കാരിന്റെ നോട്ട് നിരോധനം, ജിഎസ്‌ടി എന്നിവയ്‌ക്കെതിരെ ശബ്ദമുയര്‍ത്തിയതിന് പിന്നാലെ ഗുജറാത്ത് വികസനമാതൃകയെ വിമര്‍ശിക്കുന്ന പരിപാടിയില്‍ സിന്‍ഹ പങ്കെടുക്കുന്നത് പാര്‍ട്ടിക്ക് തിരിച്ചടിയുണ്ടാക്കും. കോണ്‍ഗ്രസിന്റെ പിന്തുണയോടെയാണ് സൂറത്ത്, അഹമ്മദാബാദ് രാജ്കോട്ട് എന്നിവിടങ്ങളില്‍ ഈ യോഗം സംഘടിപ്പിക്കുന്നതെന്നാണ് വിവരം. അതേസമയം, ഗുജറാത്ത് പര്യടനം പൂര്‍ത്തിയാക്കിയ രാഹുല്‍ഗാന്ധി സര്‍ദാര്‍ വല്ലഭായ് പട്ടേലിനെ പ്രകീര്‍ത്തിച്ചാണ് സംസാരിച്ചത്. സര്‍ദാര്‍ പട്ടേല്‍ ഗാന്ധിജി എന്നി ഗുജറാത്തിന്റെ മക്കളാണ് ബ്രിട്ടീഷുകാരെ തുരത്തിയതെന്ന് രാഹുല്‍ വ്യക്തമാക്കി.