കൈക്കൂലി വാങ്ങിയ കൃഷി വകുപ്പിലെ ഫീൽഡ് ഓഫീസർ അറസ്റ്റില്‍. മൂവാറ്റുപുഴ കൃഷി ഓഫീസിലെ അഗ്രി കൾച്ചറൽ ഓഫീസർ ജോസഫ് ആണ് വിജിലൻസിന്‍റെ പിടിയിലായത്. 

മൂവാറ്റുപുഴ: വസ്തുസംബന്ധമായ സര്‍ട്ടിഫിക്കറ്റിന് പതിനായിരം രൂപ കൈക്കൂലി വാങ്ങിയ കൃഷി വകുപ്പ് ഫീല്‍ഡ് ഓഫീസറെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴയിലെ കൃഷി വകുപ്പ് ജീവനക്കാരന്‍ ജോസഫാണ് കാക്കനാട് കളക്ട്രേറ്റില്‍ വച്ച് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത്

വസ്തു ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന സര്‍ട്ടിഫിക്കറ്റിനായാണ് കൃഷിവകുപ്പ് ഫീല്‍ഡ് ഓഫീസറായ ജോസഫിനെ മൂവാറ്റുപുഴയിലെ വെട്ടുകാട്ടില്‍ സിനിമാ കോംപ്ലക്സിന്‍റെ ഉടമകള്‍ സമീപിച്ചത്. സ്ഥല പരിശോധന നടത്തിയ ഫീല്‍‍ഡ് ഓഫീസര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ഒരു ലക്ഷം രൂപയാണ് കൈക്കൂലി ആവശ്യപ്പെട്ടത്. അത്രയും പണം നല്‍കാനാവില്ലെന്നറിയിച്ചതോടെ അന്പതിനായിരം രൂപ നല്‍കണമെന്നായി. തുടര്‍ന്നാണ് ഇവര്‍ വിജിലന്‍സിനെ വിവരമറിയിച്ചത്.

ജോസഫിനായി വിജിലന്‍സ് കെണിയൊരുക്കി കാത്തിരിക്കുന്പോഴായിരുന്നു ഇന്ന് കാക്കനാട് കളക്ട്രേറ്റില്‍ വിളിച്ച യോഗത്തിനായി എത്തുന്ന വിവരമറിഞ്ഞത്. പണവുമായി കളക്ട്രേറ്റിന്റെ പടിഞ്ഞാറേ ഗേറ്റിലെത്താനായിരുന്നു ജോസഫ് നിര്ർ‍ദ്ദേശിച്ചത്. വിലിന്‍സ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ പതിനായിരം രൂപ കൈപ്പറ്റിയതോടെയാണ് ജോസഫ് പിടിയിലായത്. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കാനാണ് തീരുമാനം.