ദില്ലി: അഗസ്റ്റ വെസ്റ്റ്‍ലാന്റ് ഹെലികോപ്റ്റര്‍ അഴിമതിയിലെ ഇടനിലക്കാരന്‍ ക്രിസ്റ്റ്യന്‍ മിഷേലിനെതിരെ കുറ്റപത്രം സമര്‍പ്പിക്കാന്‍ എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് നീക്കം തുടങ്ങി.കുറ്റപത്രം സമര്‍പ്പിക്കുന്നത് വിദേശത്തുള്ള മിഷേലിനെ ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ക്ക് വേഗത്തിലാക്കുമെന്നാണ് അന്വേഷണ ഏജന്‍സികള്‍ കരുതുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അഗസ്റ്റ വെസ്റ്റ്‍ലാന്റ് ഹെലികോപ്റ്റര്‍ അഴിമതിയുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഇതുവരെ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇടനിലക്കാരന്‍ ക്രിസ്റ്റ്യന്‍ മിഷേലിനെതിരെ കുറ്റപത്രം സമര്‍പ്പിക്കാനാണ് എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് ആലോചിക്കുന്നത്.ഹെലികോപ്റ്റര്‍ ഇടപാടിലെ കൈക്കൂലി കൈമാറാനായി മിഷേല്‍ മീഡിയ എക്‌സിം പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ കമ്പനി തുടങ്ങിയതായി ഈഡി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

ക്രിസ്റ്റ്യന്‍ മിഷേലിനെ ഇന്ത്യയിലേക്ക് കയറ്റി അയക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ അന്വേഷണ സംഘം ബ്രിട്ടീഷ് ഹൈക്കമ്മീഷനെ സമീപിച്ചിരുന്നു.. എന്നാല്‍ നിലവില്‍ മിഷേല്‍ യുഎഈയിലാണ് ഉള്ളതെന്ന് അറിഞ്ഞ സാഹചര്യത്തില്‍ ഇദ്ദേഹത്തെ വിട്ടുകിട്ടുന്നതിനായി നയതന്ത്രതലത്തില്‍ നീക്കം നടക്കുന്നുണ്ട്.അഴിമതികേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് മിഷേലിനെ വിട്ടുകിട്ടണമെന്ന ഇന്ത്യയുടെ വാദത്തിന് ബലം പകരുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നത്.

 ദില്ലി സഫ്ദര്‍ജങ് എന്‍ക്ലേവിലുള്ള മിഷേലിന്റെ ഒരു കോടി 11 ലക്ഷം രൂപയിലധികം വിലമതിക്കുന്ന സ്വത്തുക്കള്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിരുന്നു. അന്വേഷണവുമായി സഹകരിക്കുമെങ്കിലും ഇന്ത്യയിലേക്ക് വരില്ലെന്നാണ് ക്രിസ്റ്റ്യന്‍ മിഷേല്‍ പറയുന്നത്.