സാമ്പത്തിക സംവരണ ബില്ലിന് ലോക്സഭയില്‍ സമ്മിശ്ര പ്രതികരണം; ചര്‍ച്ച പുരോഗമിക്കുന്നു
സാമ്പത്തികസംവരണം ഉറപ്പാക്കുന്ന ഭരണഘടനാഭേദഗതി ബില്ല് കേന്ദ്രസർക്കാർ ലോക്സഭയിൽ അവതരിപ്പിച്ചതിന് പിന്നാലെ പുരോഗമിക്കുന്ന ചര്‍ച്ചയിലാണ് അണ്ണാ ഡിഎംകെ എതിര്‍പ്പ് രേഖപ്പെടുത്തിയത്.
ദില്ലി: മുന്നാക്കവിഭാഗങ്ങളിലെ പിന്നാക്കക്കാര്‍ക്ക് 10 ശതമാനം സാമ്പത്തിക സംവരണം ഉറപ്പാക്കുന്ന ബില്ല് കേന്ദ്രസർക്കാർ ലോക്സഭയിൽ അവതരിപ്പിച്ചതിന് പിന്നാലെ ചര്‍ച്ച പുരോഗമിക്കുന്നു. ഇന്ന് ലോക്സഭയിൽ ബില്‍ പാസ്സാക്കിയ ശേഷം നാളെ രാജ്യസഭയിലും കൊണ്ടുവരാനാണ് കേന്ദ്രസര്‍ക്കാരിന്‍റെ നീക്കം.
ബില്ലിനെതിരെ എതിര്‍പ്പ് അണ്ണാ ഡിഎംകെ രേഖപ്പെടുത്തി. ഈ ബില്ല് നിയമമായാല്‍ സുപ്രീംകോടതി റദ്ദാക്കുമെന്ന് അണ്ണാ ഡിഎംകെ നേതാവ് തമ്പി ദുരൈ പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസും ശിവസേനയും ബിജു ജനതാദളും സമാജ് വാദി പാർട്ടിയും സാമ്പത്തിക സംവരണ ബില്ലിനെ പിന്തുണച്ചു.
സാമ്പത്തിക സംവരണത്തെ അനുകൂലിക്കുന്നുവെന്ന് കേന്ദ്രമന്ത്രി രാംവിലാസ് പസ്വാൻ പറഞ്ഞു. സ്വകാര്യമേഖലയിലും 60 ശതമാനം സംവരണം വേണമെന്നും പസ്വാൻ ആവശ്യപ്പെട്ടു. സിപിഎം ബില്ലിന് തത്വത്തിൽ എതിരല്ലെന്ന് സിപിഎം അംഗം ജിതേന്ദ്ര ചൗധരി പറഞ്ഞു. ചർച്ചയില്ലാതെ ബില്‍ കൊണ്ടു വന്നതിനെയാണ് ചോദ്യം ചെയ്യുന്നതെന്നും സിപിഎം വ്യക്തമാക്കി.