മറീനാ ബീച്ചിലെ ജയലളിതാ സ്മാരകനിർമ്മാണത്തിനെതിരെ ഹൈക്കോടതിയില്‍ ഉണ്ടായിരുന്ന ആറ് ഹർജികളെല്ലാം 12 മണിക്കൂർ കൊണ്ട് പിൻവലിച്ചതോടെ ജയലളിത സ്മാരകവുമായി മുന്നോട്ട് പോകാൻ സർക്കാറിന് ഇനി തടസങ്ങളില്ല. 

ചെന്നൈ:കരുണാനിധിയുടെ സംസ്കാരം മറീനയില്‍ നടത്താൻ അനുവദിക്കാതിരുന്നത് എഐഎഡിഎംകെയുടെ രാഷ്ട്രീയതന്ത്രമെന്ന് സൂചന. മറീനയില്‍ ജയലളിത സമാധി നിർമാണത്തിന് എതിരെയുണ്ടായിരുന്ന പരാതികള്‍ ഇല്ലാതാക്കാൻ ഇൗ ഒരൊറ്റ സംഭവത്തിലൂടെ എഐഎഡിഎംകെയ്ക്ക് സാധിച്ചെന്ന് രാഷ്ട്രീയനിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. 

മറീനാ ബീച്ചിലെ ജയലളിതാ സ്മാരകനിർമ്മാണത്തിനെതിരെ ഹൈക്കോടതിയില്‍ ഉണ്ടായിരുന്ന ആറ് ഹർജികളെല്ലാം 12 മണിക്കൂർ കൊണ്ട് പിൻവലിച്ചതോടെ ജയലളിത സ്മാരകവുമായി മുന്നോട്ട് പോകാൻ സർക്കാറിന് ഇനി തടസങ്ങളില്ല. 

കരുണാനിധിക്ക് മറീനയിൽ അന്ത്യവിശ്രമം നല്‍കണമെന്ന കോടതി വിധി പ്രത്യക്ഷത്തില്‍ ഡിഎംകെയുടെ വിജയമാണെങ്കിലും അതിന്‍റെ ഗുണഭോക്താവ് എ ഐ എ ഡി എം കെ ആണ്. എംജിആർ സമാധിക്കരികില്‍ നിർമിക്കാൻ പോകുന്ന ജയ സ്മാരകത്തിനെതിരെ ഹൈക്കോടതിയുടെ പരിഗണനയിലുണ്ടായിരുന്ന ഹർജികളാണ് കരുണാനിധിയുടെ സംസ്കാരത്തിന് മുൻപായി ഇല്ലാതായത്. 

പട്ടാളിമക്കള്‍ കക്ഷിയും ദ്രാവിഡ കഴകവും, പൊതുപ്രവർത്തകരായ കുമാരനും ഗാന്ധിമതിയും ഹർജികള്‍ പിൻവലിച്ചപ്പോള്‍ ട്രാഫിക് രാമസ്വാമിയുടെ ഹർജി ഹൈക്കോടതി തള്ളി. ഈ ഹർജികള്‍ പിൻവലിപ്പിക്കാനുള്ള എഐഎഡിഎംകെയുടെ തന്ത്രമായിരുന്നു മറീനയില്‍ വച്ച് കരുണാനിധിയുടെ അന്ത്യകർമങ്ങള്‍ക്ക് അനുമതി നിഷേധിക്കല്ലെന്ന് രാഷ്ട്രീയനിരീക്ഷകർ വിലയിരുത്തുന്നു

50 കോടി രൂപ മുതല്‍മുടക്കിൽ ജയലളിതക്കായി മറീനയില്‍ സ്മാരകമൊരുക്കാനാണ് സർക്കാർ പദ്ധതി. അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട ജയലളിതക്കായി ഇത്രയും ചിലവിൽ സ്മാരകം നിർമിക്കുന്നത് ജനാധിപത്യവിരുദ്ധമാണെന്നായിരുന്നു മുൻപ് കരുണാനിധിയുടെ മകനും പ്രതിപക്ഷനേതാവുമായ എം.കെ.സ്റ്റാലിൻ പറഞ്ഞിരുന്നത്. അത്തരമൊരു ഘട്ടത്തിലാണ്ജ യസ്മാരക നിർമാണത്തിന് പ്രതിബന്ധമായേക്കാവുന്ന കുരുക്കുകള്‍ നീക്കാൻ എ ഐ എ ഡി എം കെ അവസരമാക്കിയത്, അവരുടെ എക്കാലത്തേയും വലിയ എതിരാളിയായ കരുണാനിധിയുടെ മരണവും