വിമാനത്തിലെ ജീവനക്കാരിയെ അപമാനിക്കാന്‍ ശ്രമം വ്യവസായിയെ പൊലീസ് അറസ്റ്റ് ചെയ്തു

ദില്ലി: വിമാനത്തിലെ ജീവനക്കാരിയെ ലൈംഗികമായി അപമാനിക്കാന്‍ ശ്രമിച്ച വ്യവസായിയായ യാത്രക്കാരനെ അറസ്റ്റ് ചെയ്തു. ശനിയാഴ്ച വിസ്താര വിമാനത്തില്‍വച്ച് ജീവനക്കാരിയുടെ ശരീരത്തില്‍ തൊടാന്‍ ശ്രമിച്ചുവെന്ന പരാതിയിലാണ് പൂനെ സ്വദേശിയായ 62കാരനെ അറസ്റ്റ് ചെയ്തത്.

ലക്നൗവില്‍നിന്ന് ദില്ലിയിലേക്കുള്ള യാത്രക്കിടെയാണ് ടാറ്റ വിസ്താരയില്‍ സംഭവം നടന്നത്. വിമാനത്തില്‍നിന്ന് ഇറങ്ങുന്നതിനിടെ അനാവശ്യമായി തന്‍റെ ശരീരത്തില്‍ സ്പര്‍ശിക്കുകയായിരുന്നുവെന്നാണ് ജീവനക്കാരി പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. 

യാത്രക്കാരില്‍നിന്നുള്ള ഇത്തരം അതിക്രമങ്ങള്‍ അനുവദിക്കില്ലെന്ന് വിമാനക്കമ്പനി പ്രസ്താവന ഇറക്കി. തങ്ങളുടെ ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും സുരക്ഷ പ്രധാനമാണ്. അവരുടെ അഭിമാനത്തെ മുറിപ്പെടുത്താനനുവദിക്കില്ലെന്നും വിസ്താ കമ്പനി പറഞ്ഞു. 

2017 ഡിസംബറില്‍ വിസ്താര വിമാനത്തില്‍വച്ച് ലൈംഗികാതിക്രമം നേരിട്ടതായി ഒരു യുവ ചലച്ചിത്ര താരം തുറന്ന് പറഞ്ഞിരുന്നു. സംഭവത്തില്‍ കമ്പനി മാപ്പ് പറയുകയും ചെയ്തിരുന്നു.